
വിവാദമായ ഷാരൂഖ് ഖാൻ ചിത്രം പത്താനെതിരെ ബിജെപി നേതാക്കൾക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോർഡും രംഗത്ത്. ചിത്രം വിലക്കണമെന്നാണ് മധ്യപ്രദേശ് ഉലമ ബോർഡ് അധ്യക്ഷൻ സയ്യിദ് അനസ് അലി ആവശ്യപ്പെട്ടത്. മുസ്ലീങ്ങൾക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താൻ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.
പത്താൻ എന്ന് പേരുള്ള സിനിമയിൽ സ്ത്രീകൾ അൽപ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തിൽ നടി ദീപികാ പദുകോൺ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങൾക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്നായിരുന്നു ബിജെപി നേതാക്കൾ ആരോപിച്ചത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്താൻ'. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.
മധ്യപ്രദേശിലെ ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചിത്രത്തിന് പിന്തുണയുമായി ചലചിത്ര താരം പ്രകാശ് രാജ് എത്തിയിരുന്നു. ‘കാവി വസ്ത്രം ധരിച്ചവർ ബലാത്സംഗം ചെയ്താൽ കുഴപ്പമില്ല. വിവാദ പ്രസംഗം നടത്തുന്നു. എംഎൽഎമാർക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു. അതൊന്നും പ്രശ്നമില്ല. എന്നാൽ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്‌നമാക്കുന്നു’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ