
ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനെതിരെ ഗുരുതര ആരോപണവുമായി നടിയും ബന്ധുവുമായി ലുവിയേന ലോധ. ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും തന്നെ ഉപദ്രവിക്കുകയാണെന്നും ലുവിയേന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ആയിരുന്നു നടിയുടെ ആരോപണം. സംഭവം വിവാദമാതോടെ ലുവിയേനയ്ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് സംവിധായകന്‍.
കഴിഞ്ഞ ദിവസമായിരുന്നു മഹേഷിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയത്. 1 മിനിറ്റ് 48 സെക്കൻഡ് ദൈർഘ്യമുണ്ടായിരുന്ന വീഡിയോയിലായിരുന്നു ആരോപണം. മഹേഷിന്റെ അനന്തിരവന്‍ സുമിത്തിന്റെ ഭാര്യയാണ് ലുവിയേന. ബോളിവുഡിലെ നടന്മാര്‍ക്ക് മയക്കുമരുന്നും സ്ത്രീകളേയും എത്തിച്ചുകൊടുക്കുന്ന വ്യക്തിയാണ് സുമിത്തെന്ന് ഇവർ പറയുന്നു. ഇക്കാര്യം മഹേഷ് ഭട്ടിന് അറിയാമെന്നും താന്‍ വിവാഹമോചനത്തിന് ശ്രമിച്ചതോടെ അവരുടെ കുടുംബം തന്നെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണെന്നും ലുവിയേന വീഡിയോയിൽ പറഞ്ഞു.
ഇന്റസ്ട്രിയിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ ഇന്റസ്ട്രിയെ നിയന്ത്രിക്കുന്നത് ഇയാളാണ്. മഹേഷിന്റെ നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ജീവിതം പ്രശ്നത്തിലാകും. ജോലി നഷ്ടപ്പെടുത്തി നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് തകര്‍ത്തത്. ഒരു ഫോണ്‍ കോളില്‍ ജോലി പോകും. അദ്ദേഹത്തിനെതിരെ ഞാനൊരു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തന്റെ വീട്ടില്‍ അധിക്രമിച്ച് കയറി എന്നെ പുറത്താക്കാന്‍ ശ്രമിച്ചുവെന്നും നടി പറയുന്നു.
തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്ക് വേണ്ടിയാണ് വീഡിയോ എടുക്കുന്നതെന്നും നാളെ തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് പിന്നില്‍, മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഹ്ഗാല്‍, കുംകും സഹ്ഗാല്‍ എന്നിവരാണെന്നും നടി പറഞ്ഞു.
അതേസമയം, ലുവിയേന തനിക്കെതിരെ നടത്തിയ ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മഹേഷ് ഭട്ട് രംഗത്തെത്തി. നടിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മഹേഷ് തന്റെ പ്രസ്താവനയിൽ അറിയിച്ചു. മഹേഷ് ഭട്ടിന്റെ നിയമസംഘം പുറത്തിറക്കിയ പ്രസ്താവന വിശേഷ് ഫിലിംസിന്റെ ഇൻസ്റ്റാഗ്രാം ഔദ്യോഗിക ഹാൻഡിലിലാണ് പങ്കുവച്ചിരിക്കുന്നത്. ആരോപണങ്ങൾ തെറ്റായതും അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ