
ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. മണിരത്നം തന്‍റെ സ്വപ്‍ന പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ചിരുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം 2022 സെപ്റ്റംബര്‍ 30 നാണ് തിയറ്ററുകളില്‍ എത്തിയത്. അന്നു മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ആരംഭിച്ചതാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പ്. ഏപ്രില്‍ 28 നാണ് പൊന്നിയിന്‍ സെല്‍വന്‍ 2 ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. പ്രീ-റിലീസ് ഹൈപ്പ് കൂട്ടിക്കൊണ്ട് രാജ്യം മൊത്തം പ്രമോഷന്‍ പരിപാടിയിലാണ് അണിയറക്കാര്‍.
ഇപ്പോള്‍ ഇതാ ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ്‍ അവാര്‍ഡുമായി ബന്ധപ്പെട്ട എന്‍റര്‍ടെയ്മെന്‍റ് സമ്മിറ്റില്‍ പൊന്നിയിന്‍ സെല്‍വന്‍ സംവിധായകന്‍റെ അഭിപ്രായ പ്രകടനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഇവിടെ നടന്ന പാനല്‍ ചര്‍ച്ചയില്‍. ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് മണിരത്നം അഭിപ്രായപ്പെട്ടു. ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന രീതിയിലുള്ള തെറ്റിദ്ധാരണയും ഇതിലൂടെ അവസാനിക്കുമെന്ന് മണിരത്നം പറഞ്ഞു.
ഇന്ത്യന്‍ സിനിമ എന്നത് പാശ്ചത്യലോകത്ത് അറിയപ്പെടുന്നത് ബോളിവുഡ് എന്ന പേരിലാണ് എന്ന പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മണിരത്നം. "ഹിന്ദി സിനിമ അവരെ ബോളിവുഡ് എന്ന് വിശേഷിപ്പിക്കുന്നത് നിര്‍ത്തിയാല്‍ തന്നെ മറ്റുള്ളവര്‍ ബോളിവുഡാണ് ഇന്ത്യന്‍ സിനിമ എന്ന് വിചാരിക്കുന്നത് നിര്‍ത്തും. ഞാന്‍ കോളിവുഡ്, ബോളിവുഡ് എന്ന് വിളിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ എല്ലാം ചേര്‍ന്ന് ഇന്ത്യന്‍ സിനിമ എന്നാണ് പറയേണ്ടത്" - മണിരത്നം പറഞ്ഞു. വെട്രിമാരന്‍, ബേസില്‍ ജോസഫ്, ഋഷഭ് ഷെട്ടി തുടങ്ങിയ സംവിധായകരും ഈ ചര്‍ച്ചയില്‍ പാനല്‍ അംഗങ്ങളായി ഉണ്ടായിരുന്നു.
അതേസമയം, ഏപ്രിൽ 28ന് ആണ് പൊന്നിയിൻ സെൽവൻ 2 റിലീസിന് എത്തുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വൻതാരനിര അണിനിരന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. രണ്ടാം ഭാഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിലാണ് ചിത്രത്തിന്‍റെ യഥാർത്ഥ കഥ പറയാനിരിക്കുന്നതെന്നാണ് വിവരം. പിഎസ്-1 കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച ഗോകുലം മൂവീസ് തന്നെയാണ് പിഎസ്-2 ൻ്റെയും കേരളത്തിലെ വിതരണക്കാർ.
'പൊന്നിയിൻ സെല്‍വനോ'ട് ഏറ്റുമുട്ടാൻ 'യാതിസൈ', ദൃശ്യങ്ങള്‍ പുറത്ത്
ആരാണ് വലിയ കമല്‍ ആരാധകന്‍; പൊതുവേദിയില്‍ 'ഏറ്റുമുട്ടി' മണികണ്ഠനും ലോകേഷും - വീഡിയോ