
ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് ഫിനോമല്‍ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രമായി മാറുകയാണ്. കേരളത്തിന്‍റെ കൈയ്യില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ തമിഴര്‍ സിനിമ ഏറ്റെടുത്തു എന്ന് പറയുന്നതാണ് ശരി. മലയാളത്തിലെ ആദ്യത്തെ സിംഗിള്‍ ഡേ ഡബിള്‍ ഡിജിറ്റ് കോടി കൊയ്യുന്ന ചിത്രം എന്ന നേട്ടമാണ് മാര്‍ച്ച് 3 ഞായറാഴ്ച മഞ്ഞുമ്മല്‍ ബോയ്സിനെ കാത്തിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ നല്‍കുന്ന സൂചന.
തമിഴ്നാട് ചിത്രം ഏറ്റെടുത്തു എന്നതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രത്തിന് ചെന്നൈയില്‍ ലഭിക്കുന്ന സ്വീകാര്യത തന്നെ ദൃശ്യമാണ്. ഞായറാഴ്ച ചെന്നൈയില്‍ മാത്രം 390 ലേറെ ഷോകളാണ് മഞ്ഞുമ്മല്‍ ബോയ്സിനായി ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ തന്നെ മള്‍ട്ടിപ്ലക്സുകളില്‍ ഷോകള്‍ അതിവേഗം ഫില്ലാകുകയാണ്.
ചെന്നൈയില്‍ 300 ലേറെ ഷോകള്‍ എന്ന് വന്നാല്‍ തന്നെ തമിഴ്നാട്ടില്‍ ചിലപ്പോള്‍ 1000 ഷോകള്‍ എങ്കിലും മഞ്ഞുമ്മല്‍ ബോയ്സ് കളിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. ഞായറാഴ്ച മഞ്ഞുമ്മല്‍ കളക്ഷന്‍ 10 കോടിക്ക് അടുത്താണ് പ്രതീക്ഷിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച ആദ്യ കണക്കുകള്‍ പ്രകാരം മഞ്ഞുമ്മല്‍ ബോയ്സ് 7 കോടി നേടിയെന്നാണ് സക്നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
മഞ്ഞുമ്മല്‍ ബോയ്‍സ് ചിദംബരമാണ് സംവിധാനം ചെയ്‍തിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുശിന്‍ ശ്യാം ആണ് ചിത്രത്തിന്‍റെ സംഗീതം.
കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടികാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും വരാത്ത ബുക്കിംഗ് ചിത്രത്തിന് ലഭിക്കുന്നുവെന്നും. പരീക്ഷ സീസണില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഹൈപ്പാണ് ഇതെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
'ഒരു ഭാരത സർക്കാർ ഉത്പന്നം' സിനിമയുടെ പേരിലെ 'ഭാരതം' വെട്ടണമെന്ന് സെന്‍സര്‍ ബോര്‍ഡ്
'ഇനിയും കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിന്‍റെ അനക്കം എനിക്ക് മിസ് ചെയ്യും' ജിസ്മി പറയുന്നു