Barroz : 'പാക്കപ്പ്' വിളി ഇല്ല, പകരം ഒരു നിശബ്‍ദ പ്രാര്‍ഥന; 'ബറോസ്' പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍

By Web TeamFirst Published Jul 30, 2022, 7:19 PM IST
Highlights

'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്

മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബറോസ് (Barroz). മോഹന്‍ലാലിന്‍റെ (Mohanlal) സംവിധാന അരങ്ങേറ്റ ചിത്രം എന്നതാണ് അതിനു കാരണം. ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ പാക്കപ്പ്. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും തന്‍റേതായ വ്യക്തിമുദ്ര ചാര്‍ത്താറുള്ള മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന്റെ പാക്കപ്പ് വേളയും അത്തരത്തിലാക്കി. പാക്കപ്പ് എന്ന വിളിക്കു പകരം ക്യാമറയ്ക്കു പിന്നില്‍ നിന്ന് ഒരു നിശബ്ദ പ്രാര്‍ഥനയാണ് അദ്ദേഹം നടത്തിയത്. ആ നിമിഷം ക്യാമറയില്‍ പകര്‍ത്തിയതിന്‍റെ അനുഭവം പറയുകയാണ് അനീഷ് ഉപാസന. 

അനീഷ് ഉപാസനയുടെ കുറിപ്പ്

ഇന്നലെ ബറോസിന്റെ ഷൂട്ടിംഗ് അവസാനിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു. Paaack  uppppp.. എന്ന്. മാത്രമല്ല അതേസമയം പലരുടെയും മൊബൈൽ ക്യാമറകളും ഓൺ ആയിരുന്നു. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാൽ സാറിനെയാണ് ഞാൻ കണ്ടത്. മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥന. പക്ഷേ ലാൽ സാറിന്റെ ഭാവങ്ങൾ ഒരു സെക്കന്റിന്റെ താഴെയാണെങ്കിലും ഞാനത്‌ പകർത്തും. കാരണം ഞാൻ ലാൽ സാറിന്റെ മുഖത്ത് നിന്നും കണ്ണെടുക്കുന്ന നിമിഷങ്ങൾ വളരെ കുറവാണ്..

ALSO READ : തമിഴ്നാട് ഷൂട്ടിം​ഗ് ചാമ്പ്യൻഷിപ്പ്; 4 സ്വർണ മെഡൽ ഉൾപ്പടെ നേടി അജിത്തിന്‍റെ വിജയ​ഗാഥ

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. "ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ", എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകള്‍.

tags
click me!