നിർമ്മാണം അനധികൃതമാണെന്ന് കാണിച്ചാണ് നോട്ടീസ്. നിർമ്മാണം നിർത്തി അനുമതി രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കെട്ടിടം പൊളിച്ച് കളയുമെന്നും നോട്ടീസിൽ പറയുന്നു.
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്‍റെ മുംബൈയിലെ ഓഫീസിനോട് ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്താൻ മുംബൈ കോർപ്പറേഷൻ നോട്ടീസ് നൽകി. നിർമ്മാണങ്ങൾ അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ഭീഷണികൾക്കിടെ വൈപ്ലസ് കാറ്റഗറി സുരക്ഷയോടെ കങ്കണ നാളെ മുംബൈയിലെത്തും.
പാലി ഹില്ലിലെ ഓഫീസിൽ ഇന്നലെ പരിശോധന നടത്തിയ ശേഷമാണ് മുംബൈ കോർപ്പറേഷൻ ഗേറ്റിൽ നോട്ടീസ് പതിച്ചത്. അനുമതി വാങ്ങാതെയുള്ള നിർമ്മാണം നിർത്തിയില്ലെങ്കിൽ പൊളിച്ച് കളയുമെന്ന് നോട്ടീസിലുണ്ട്. ഇതിന് പിന്നാലെ പതിവ് രീതിയിൽ വിമർശനവുമായി കങ്കണയെത്തി. തന്‍റെ ഓഫീസ് പിടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇന്നവർ ബുൾഡോസറുകളെത്തിച്ചില്ലെന്നും നടി ട്വീറ്റ് ചെയ്തു.
സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി മഹാരാഷ്ട്രാ സർക്കാരിനെയും മുംബൈ പൊലീസിനെയും പ്രതിക്കൂട്ടിൽ നിർത്തുകയായിരുന്നു കങ്കണ. വിമർശനങ്ങൾ പരിധി വിട്ടപ്പോൾ നഗരത്തെ പാക് അധീന കശ്മീരിനോടും താലിബാനോടുമെല്ലാം ഉപമിക്കുകയും ചെയ്തു. ഇതോടെയാണ് കങ്കണയ്ക്കെതിരെ പ്രതിഷേധം കനത്തത്.
Also Read: കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണി; എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷന്റെ കേസ്
ഹിമാചലിലുള്ള നടി മാപ്പ് പറയാതെ മുംബൈയിലെത്തിയാല്‍ ആക്രമിക്കുമെന്ന് വരെ ശിവസേനാ നേതാക്കൾ പറഞ്ഞു. എന്നാൽ നാളെ തന്നെ മുംബൈയിലെത്തുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കങ്കണ. കങ്കണയ്ക്ക് കേന്ദ്രം വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകിയതിനെ വിമർശിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്ര രംഗത്തെത്തി.
Also Read: 'ദയവായി നിങ്ങളുടെ വായ അടച്ച് മിണ്ടാതിരിക്കൂ'; പൊട്ടിത്തെറിച്ച് കങ്കണ