
68-ാമത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍ (National Film Awards) നാളെ പ്രഖ്യാപിക്കും. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്‍ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ വൈകിട്ട് നാലിനാണ് പ്രഖ്യാപനം. സൂരറൈ പോട്ര്, അയ്യപ്പനും കോശിയും, മാലിക് എന്നീ ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി വിവിധ വിഭാഗങ്ങളിലേക്ക് മത്സരരംഗത്തുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
സൂരറൈ പോട്രിലെ പ്രകടനത്തിന് സൂര്യയും അപര്‍ണ ബാലമുരളിയും (Aparna Balamurali) മികച്ച നടന്‍, നടി പുരസ്‍കാരങ്ങള്‍ക്കായി പരിഗണനയിലുണ്ടെന്നാണ് വിവരം. അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രം ആയേക്കും. ഈ ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ (Biju Menon) മികച്ച സഹനടനുള്ള അവാര്‍ഡിനായും മത്സരിക്കുന്നുണ്ട്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്‍കാരത്തിനാണ് മലയാള ചിത്രം മാലിക് പരിഗണിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍. മികച്ച നടന്മാരുടെ സാധ്യതാ പട്ടികയില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണുമുണ്ട്.
ALSO READ : അഭ്യൂഹങ്ങള്‍ക്ക് വിട; വിഘ്‌നേഷ്- നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്‌ളിക്‌സില്‍ ഉടൻ
മലയാള സിനിമയ്ക്ക് അഭിമാനിക്കാന്‍ വക നല്‍കിയ ഒന്നായിരുന്നു കഴിഞ്ഞ തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങള്‍. പ്രിയദര്‍ശന്‍റെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്‍റെ സിംഹത്തിനായിരുന്നു മികച്ച സിനിമയ്ക്കുള്ള പുരസ്കാരം. മികച്ച വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള പുരസ്കാരങ്ങളും മരക്കാര്‍ നേടിയിരുന്നു. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്‍ത ഹെലന്‍ രണ്ട് പുരസ്കാരങ്ങള്‍ നേടിയിരുന്നു. മികച്ച നവാഗത സംവിധായകനും ചമയത്തിനുമുള്ള പുരസ്കാരങ്ങളായിരുന്നു ചിത്രത്തിന്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ഗിരീഷ് ഗംഗാധരനായിരുന്നു (ജല്ലിക്കട്ട്). മികച്ച ഗാനരചനയ്ക്കുള്ള പുരസ്‍കാരം പ്രഭാ വര്‍മ്മയ്ക്കാണ് (ചിത്രം കോളാമ്പി) ലഭിച്ചത്. രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്‍ത 'കള്ളനോട്ട'മായിരുന്നു മികച്ച മലയാള ചിത്രം. മലയാള ചിത്രം 'ബിരിയാണി'യുടെ സംവിധാനത്തിന് സജിന്‍ ബാബു പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനായിരുന്നു.