തട്ടിപ്പിന് തെളിവില്ല; നടി പ്രിയങ്ക കുറ്റവിമുക്ത, നിരപരാധിത്തം തെളിഞ്ഞതിൽ സന്തോഷമെന്ന് താരം

By Web TeamFirst Published Nov 3, 2021, 5:46 PM IST
Highlights

17 വർഷമെടുത്തെങ്കിലും നിരപരാധിത്തം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ചലച്ചിത്ര നടി പ്രിയങ്ക. പണം തട്ടിപ്പ് കേസിൽ പ്രിയങ്കയെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തയാക്കിയിരുന്നു. 

തിരുവനന്തപുരം: 17 വർഷമെടുത്തെങ്കിലും നിരപരാധിത്തം തെളിയിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ചലച്ചിത്ര നടി പ്രിയങ്ക. പണം തട്ടിപ്പ് കേസിൽ പ്രിയങ്കയെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തയാക്കിയിരുന്നു. നടി കാവേരിയിൽ നിന്ന് അ‍ഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രിയങ്കയ്ക്ക് എതിരായ കേസ്.

17 വർഷം നീണ്ട കേസിൽ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വ്യക്തമാക്കിയാണ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നടി പ്രിയങ്കയെ വെറുതെ വിട്ടത്. 2004- ലാണ് കേസിനാസ്പദമായ സംഭവം. ഒരു വാരികയിൽ നടി കാവേരിയ്ക്ക് എതിരെ അപകീർത്തികരമായ വാ‍ർത്ത വരാതിരിക്കാൻ അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് കാവേരിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രിയങ്കയ്ക്ക് എതിരായ കേസ്. 

ഇതിന്‍റെ ആദ്യഘഡുവായി ഒരു ലക്ഷം രൂപ കാവേരിയുടെ അമ്മ ആലപ്പുഴയിൽ വച്ച് പ്രിയങ്കയ്ക്ക് കൈമാറി. നേരത്തെ വിവരം അറിയിച്ചതനുസരിച്ച് കാത്ത് നിൽക്കുകയായിരുന്ന പൊലീസ് പ്രിയങ്കയെ ഉടൻ അറസ്റ്റ് ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കി പ്രിയങ്കയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

വിധിയറിഞ്ഞ് കോടതി മുറിയിൽ പ്രിയങ്ക ബോധരഹിതയായി. അന്ന് തുടങ്ങിയ നിയമപോരാട്ടത്തിനൊടുവിലാണ് പ്രിയങ്ക കേസിൽ കുറ്റവിമുക്തയായത്. ആദ്യം കേസന്വേഷിച്ച പൊലീസിന് കാര്യമായ തെളിവുകൾ കണ്ടെത്താനായിരുന്നില്ല. തുടർന്ന് 2008ൽ പരാതിക്കാർ പുനരന്വേഷണം ആവശ്യപ്പെട്ടു. ഈ കേസിലും മതിയായ തെളിവുകൾ കണ്ടെത്താനാകാതായതോടെയാണ് വിധി പ്രിയങ്കയ്ക്ക് അനുകൂലമായത്.    

click me!