
കൊച്ചി : ലഹരിക്കേസിലെ പിടിയിലായ കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിന്റെ കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയത് സിനിമാതാരങ്ങൾ മാത്രമല്ലെന്ന് എഫ് ഐ ആർ റിപ്പോർട്ട്. സ്ത്രീകളടക്കം മറ്റ് 20 പേർ കൂടി, ബേബി ചലപതി എന്നയാളുടെ പേരിലെടുത്ത ഓംപ്രകാശ് താമസിച്ച മുറിയിലെത്തിരുന്നു. പഞ്ച നക്ഷത്ര ഹോട്ടലായ സെവൻ സ്റ്റാറിൽ നിന്നും ഇവരുടെ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും മരട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങൾ എഫ് ഐ ആറിലുണ്ട്. ലഹരി ഇടപാടുകൾ നടക്കുന്ന ഈ ഹോട്ടൽ മുറിയിലേക്ക് എന്തിന് ഇത്രയും പേരെത്തിയെന്നതിലാണ് അന്വേഷണം നടക്കുന്നത്. ഇവരെ വിളിച്ച് മൊഴിയെടുക്കും.
സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ച് നേരത്തെ ഹേമാ കമ്മറ്റി റിപ്പോർട്ടിൽ അടക്കം പരാമർശമുണ്ടായിരുന്നു. പല താരങ്ങൾക്കെതിരെയും ലഹരി ഉപയോഗിച്ചുവെന്ന ആരോപണമുണ്ട്. ചിലർക്കെതിരെ കേസുകളുമുണ്ട്. എഫ് ഐ ആറിൽ പേരുളള നടൻ ശ്രീനാഥ് ഭാസി കൊച്ചിയിലുണ്ടെങ്കിലും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. പ്രയാഗ മാർട്ടിൻ എവിടെയാണെന്നതിൽ വ്യക്തതയില്ലെന്നാണ് വിവരം.
കൊച്ചിയിൽ ഇന്നലെ ഡിജെ അലൻ വാക്കറിന്റെ ഷോ ഉണ്ടായിരുന്നു. ഈ ഡിജെ പാർട്ടിയിലേക്ക് അടക്കം ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. ഓം പ്രകാശിന്റെ മുറിയിൽ നിന്നും കൊക്കെയിൻ ഉപയോഗിച്ചുവെന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ലഹരി ഉപയോഗിച്ചത് ഓംപ്രകാശാണെന്ന് തെളിഞ്ഞിട്ടില്ല. ഇത് പരിഗണിച്ച് ഇന്ന് കോടതി ഓം പ്രകാശിന് ജാമ്യം നൽകിയിരുന്നു.
താരങ്ങളെന്തിനെത്തി എന്ന് അറിയാൻ ചോദ്യം ചെയ്യണമെന്നും പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് വിവരം. ഇവർ ബുക്ക് ചെയ്ത മുറിയിലും അടുത്തുളള രണ്ട് മുറികളിലുമായാണ് അന്വേഷണം നടക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ