'ഇടവേള ബാബു പറഞ്ഞത് പൂര്‍ണ്ണമായും ശരി'; പിന്തുണച്ച് ഒമര്‍ ലുലു

By Web TeamFirst Published Oct 17, 2020, 3:18 PM IST
Highlights

സംഘടനയില്‍ത്തന്നെ ഒരുപാട് അഭിനേതാക്കളുള്ളപ്പോള്‍ പുറത്തുപോയവരെ അഭിനയിപ്പിക്കണമെന്ന് പറയുന്നതില്‍ ലോജിക്ക് ഇല്ലെന്ന് ഒമര്‍ ലുലു

അക്രമത്തെ അതിജീവിച്ച നടിയെക്കുറിച്ച് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഒരു ചാനല്‍ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരാമര്‍ശം ചൂണ്ടിക്കാട്ടി നടി പാര്‍വ്വതി 'അമ്മ'യില്‍ നിന്ന് രാജിവെക്കുകയും രേവതിയും പത്മപ്രിയയും സംഘടനാ നേതൃത്വത്തോട് പ്രതികരണം ആരായുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇടവേള ബാബുവിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

അക്രമത്തെ അതിജീവിച്ച നടി 'അമ്മ'യുടെ പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഉണ്ടാവില്ലെന്നും അവര്‍ സംഘടനയില്‍ ഇല്ലാത്ത ആളാണെന്നുമായിരുന്നു ഇടവേള ബാബുവിന്‍റെ മറുപടി. 'മരിച്ചവര്‍ തിരിച്ചുവരാറില്ലല്ലോ' എന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തിരുന്നു. ഇടവേള ബാബുവിന്‍റെ അഭിപ്രായത്തോട് തനിക്ക് പൂര്‍ണ്ണ യോജിപ്പാണെന്ന് പറയുന്നു ഒമര്‍ ലുലു. സംഘടനയില്‍ത്തന്നെ ഒരുപാട് അഭിനേതാക്കളുള്ളപ്പോള്‍ പുറത്തുപോയവരെ അഭിനയിപ്പിക്കണമെന്ന് പറയുന്നതില്‍ ലോജിക്ക് ഇല്ലെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം,പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്. "മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്". അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്, പിന്നെ ഇന്‍റര്‍വ്യൂ കണ്ടാല്‍ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന്. ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല", ഒമര്‍ ലുലു പറയുന്നു.

click me!