അതിജീവനത്തിന്റെ രാജകുമാരി, പലതവണ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന ശരണ്യ

By Web TeamFirst Published Aug 9, 2021, 5:02 PM IST
Highlights

പലതവണ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന ശരണ്യ ശശി എന്നും പ്രചോദനമായിരുന്നു.

ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി ഇനി ഓർമ. ശരണ്യയുടെ മരണവാർത്ത സഹപ്രവർത്തകരെ പോലെ തന്നെ ഓരോ മലയാളിയെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

മിനിസ്‍ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ ശരണ്യയ്ക്ക് 2012ലാണ് ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിൽ കുഴഞ്ഞ് വീണ ശരണ്യയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പിന്നീട് അങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. ഇടയ്ക്കിടെ ജീവിതത്തിന്റെ നിറങ്ങൾ കെടുത്താൻ എത്തുന്ന ക്യാൻസറിനെ ഓരോ തവണയും പൊരുതി തോൽപ്പിക്കുക ആയിരുന്നു ഈ പെൺകുട്ടി. 

ഏപ്രിലിൽ ലോക്ക് ഡൗണ്‍ സമയത്താണ് ഒരു മേജർ സർജറി കഴിഞ്ഞത്. അത് നടിയുടെ ഒമ്പതാമത്തെ ശസ്‍ത്രക്രിയ ആയിരുന്നു. ശസ്‍ത്രക്രിയയ്ക്ക് മുമ്പ് തന്നെ ഏതാണ്ട് തളർന്ന അവസ്ഥയിലായിരുന്നു ശരണ്യ. അത് കഴിഞ്ഞപ്പോൾ വലതു വശം തളർന്നു. മാനസികമായും ശരണ്യ വല്ലാത്ത അവസ്ഥയിലായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ശരണ്യ, ചെറുതായി നടന്നു തുടങ്ങിയെന്നും സംസാരിച്ച് തുടങ്ങിയെന്നുമുള്ള സന്തോഷ വാർത്തകളായിരുന്നു മലയാളികൾ കേട്ടത്. 

രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീമ ജി നായരാണ്. സീമ മുൻകൈ എടുത്ത് ശരണ്യക്ക് ഒരു വീടും വച്ച് നൽകിയിരുന്നു. സ്‍നേഹ സീമ എന്നായിരുന്നു വീടിന് ശരണ്യ നൽകിയ പേര്. ചികിത്സയ്ക്ക് ഇടയിലും തന്റെ യൂട്യൂബ് ചാനലിൽ വളരെ സജീവമായിരുന്നു ശരണ്യ. ഇങ്ങനെ പോകുന്നതിനിടയിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് വീണ്ടും ശരണ്യയെ ക്യാൻസർ എന്ന വ്യാധി വരിഞ്ഞ് മുറുക്കാൻ തുടങ്ങി. വളരെ മോശം അവസ്ഥയിലൂടെ ആയിരുന്നു ശരണ്യ കടന്ന് പോയത്. 

ഇതിനിടയിൽ, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി. അവസാന ശസ്ത്രക്രിയയ്ക്കു ശേഷം തന്നെ രോഗം സ്‍പൈനൽ കോഡിലടക്കം വ്യാപിച്ചിരുന്നു. കീമോതെറാപ്പിക്കായി ജൂൺ മൂന്നിന് ആർസിസിയിലേക്ക് മാറ്റാനിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദിവസം ഒരു നേരം കഴിക്കുന്ന ഒരു ഗുളികയ്ക്ക് 6000 രൂപ ആയ്രുന്നു വില. ഇതേ ഗുളിക മൂന്ന് നേരം കഴിക്കണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയായിരുന്നു ശരണ്യയും കുടുംബവും കടന്നുപോയത്. കുടുംബത്തിന് കൈതാങ്ങായി സീമ ഉൾപ്പടെ ഉള്ളവർ ഉണ്ടായിരുന്നു. 

കഴിഞ്ഞ രണ്ട് ​ദിവസമായി ശരണ്യയുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജീവൻ നിലനിർത്താൻ ഡോക്ടർമാർ ആവശ്യമായ മുൻകരുതലുകളെല്ലാം എടുത്തെങ്കിലും, പ്രാർത്ഥനകളെല്ലാം വിഫലമാക്കി ശരണ്യ ഈ ലോകത്തോട് വിടപറയുകയായിരുന്നു. 

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്താണ് താമസം. അമ്മയും അനിയനും അനുജത്തിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. 

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്.  കൂട്ടുകാരി, അവകാശികൾ, ഹരിചന്ദനം, ഭാമിനി തോൽക്കാറില്ല, മാലാഖമാർ, കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!