തൃക്കാക്കര നിയയസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന് പുതിയ വീട് വെച്ചുനൽകുമെന്ന് അഖിൽ മാരാർ പ്രഖ്യാപിച്ചിരുന്നു.
തൃക്കാക്കര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ഒരു കുടുംബത്തിന് പുതിയ വീട് വെച്ചുനൽകുമെന്ന് അഖിൽ മാരാർ പരസ്യമായി വാഗ്ദാനം ചെയ്തത് ഏറെ ശ്രദ്ധനേടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പരാജയപ്പെട്ടെങ്കിലും തന്റെ വാക്ക് പാലിക്കാൻ അഖിൽ മുന്നോട്ട് വന്നു. കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഇന്ന് വീടിന്റെ തറക്കല്ലും ഇട്ടിരിക്കുകയാണ്. ട്വന്റി 20 പാർട്ടിയിൽ നിന്നും ഒഴിഞ്ഞതിന് പിന്നാലെയാണ് അഖിൽ വീടിന് തറക്കല്ല് ഇട്ടിരിക്കുന്നത്.
പറഞ്ഞ വാക്ക് പാലിക്കുന്നുവെന്ന് പറഞ്ഞ് അഖിൽ മാരാർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒപ്പം നിന്ന സുരേഷ് ഗോപിയ്ക്ക് നന്ദി പറഞ്ഞ അഖിൽ മാരാർ, ഇന്ന് മുതൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വിഴുപ്പ് പേറുന്നില്ലെന്നും തെറ്റ് തിരുത്തി സ്വതന്ത്രനായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. "പറഞ്ഞ വാക്ക് പാലിക്കുന്നു.. തൃക്കാക്കരയിൽ വീട് ഇല്ലാത്ത ഒരു കുടുബത്തിന് വീട് നൽകുന്നു..വീട് നിർമാണത്തിന് ഒപ്പം നിന്ന പ്രിയപ്പെട്ട സുരേഷ് ഗോപിക്കും കൊച്ചി ബ്ലൂ ടൈഗേഴ്സിനും നന്ദി അറിയിക്കുന്നു. ഇന്ന് മുതൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വിഴുപ്പ് പേറുന്നില്ല. ഞാൻ ഞാനായി മുന്നോട്ട് പോകും. എടുത്ത തീരുമാനം തെറ്റായിരുന്നു. തെറ്റ് തിരുത്തി സ്വതന്ത്രൻ ആയി മുന്നോട്ട് പോകും", എന്നായിരുന്നു അഖിൽ മാരാരുടെ വാക്കുകൾ.
ഇന്ന് ഉച്ചതിരിഞ്ഞാണ് ട്വന്റി 20 വിട്ട കാര്യം അഖില്‍ മാരാര്‍ ഔദ്യോഗികമായി അറിയിക്കുന്നത്. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും പറഞ്ഞ അഖില്‍ മാരാര്‍, ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു തന്നെ വഞ്ചിച്ചെന്നും ട്വന്‍റി 20 സാബുവിന്‍റെ വ്യക്തപരമായ നേട്ടത്തിന് മാത്രമുള്ള പാർട്ടിയെന്നും അഖിൽ ആരോപിച്ചു.



