
എമ്പുരാന്‍ തിയറ്ററുകളില്‍ മികച്ച പ്രദര്‍ശന വിജയം നേടുന്നതിനിടെ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് പൃഥ്വിരാജ് സുകുമാരന്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പേരിടാത്ത പുതിയ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയാണ് പൃഥ്വിരാജ് എമ്പുരാന്‍റെ പ്രൊമോഷണല്‍ പരിപാടികളിലേക്ക് എത്തിയത്. എന്നാല്‍ അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അല്ല. മറിച്ച് ഒരു മലയാള ചിത്രത്തിലാണ്. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇനി അഭിനയിക്കുക.
സിനിമയുടെ ചിത്രീകരണം ഈ മാസം 9 ന് കൊച്ചിയില്‍ തുടങ്ങും. അനിമല്‍ സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയ ഹര്‍ഷ്‍വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. പ്രേക്ഷകപ്രീതി നേടിയ കെട്ട്യോളാണ് എന്‍റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ രചന റോഷാക്കിന്‍റെയും രചയിതാവ് ആയിരുന്ന സമീര്‍ അബ്ദുള്‍ ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, മുകേഷ് ആര്‍ മെഹ്ത, സി വി സാരഥി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
നിര്‍മ്മാതാവ് എന്നതിനേക്കാള്‍ അഭിനേതാവ് എന്ന നിലയില്‍ തന്നെ ആവേശം കൊള്ളിക്കുന്ന ചിത്രമാണിതെന്ന് പൃഥ്വിരാജ് മുന്‍പ് പറഞ്ഞിരുന്നു. "പരിചിതമായ ജോണറിനെ പുതിയ രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമയാണ് ഇത്", പൃഥ്വിരാജിന്‍റെ വാക്കുകള്‍. ചിത്രത്തിന്‍റെ ജോണറിനെക്കുറിച്ച് സംവിധായകന്‍റെയും എഴുത്തുകാരന്‍റെയും വാക്കുകള്‍ ഇങ്ങനെ- "ഇതില്‍ എല്ലാം ഉണ്ട്. ത്രില്ലര്‍ ആണ്, കുറച്ച് ഫാലിമി ഡ്രാമ ഉണ്ട്, കുറച്ച് ഹെയ്സ്റ്റ്, ആക്ഷന്‍ ഉണ്ട്. സാമൂഹ്യ രാഷ്ട്രീയ മാനവുമുണ്ട്", നിസാം ബഷീര്‍ പറഞ്ഞിരുന്നു. "റോഷാക്കുമായി ഒരു സാമ്യവുമില്ലാത്ത വിഷയമാണ്. പ്രധാനമായും സോഷ്യോ പൊളിറ്റിക്കല്‍ ആണ് ചിത്രം. ഡാര്‍ക് ഹ്യൂമര്‍ കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്", സമീര്‍ അബ്ദുള്‍ പറഞ്ഞിരുന്നു.
ALSO READ : വിജയത്തുടര്‍ച്ചയ്ക്ക് ബേസില്‍; 'മരണമാസ്സ്' ട്രെയ്‍ലര്‍ എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ