Puneeth Rajkumar|'ആളുകള്‍ അപ്പുവിന്റെ പാത പിന്തുടരുന്നത് കാണുമ്പോൾ കണ്ണുനനയുന്നു'; പുനീതിന്റെ ഭാര്യ

By Web TeamFirst Published Nov 18, 2021, 9:35 AM IST
Highlights

കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. 

ടൻ പുനീത് രാജ്കുമാറിന്റെ(Puneeth Rajkumar) അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കരകയറാൻ സിനിമാ മേഖലയ്ക്ക് ആയിട്ടില്ല. പ്രത്യേകിച്ചും കന്നഡ സിനിമാ മേഖല(Kannada film). ഒക്ടോബർ 29നായിരുന്നു കർണാടകയുടെ ഉള്ളുലച്ച് പുനീത് വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 46കാരനായ പുനീതിന്‍റെ മരണം. ഇപ്പോഴിതാ പുനീതിന്റെ ഭാ​ര്യ അശ്വിനി(Ashwini) പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

പുനീതിന്റെ മരണം തങ്ങളുടെ കുടുംബത്തെ മാത്രമല്ല കര്‍ണാടകയെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയെന്ന് അശ്വിനി പറഞ്ഞു. അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ കണ്ണുനിറയുന്നുവെന്നും അശ്വിനി പറയുന്നു. ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.

അശ്വിനിയുടെ വാക്കുകള്‍

പുനീതിന്റെ മരണം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല കര്‍ണാടകയെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള നിങ്ങളുടെ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയ വേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അതെനിക്ക് അദ്ദേഹത്തിന് നല്‍കന്‍ കഴിയുന്ന എറ്റവും നല്ല യാത്രയയപ്പായിരുന്നു.

സിനിമയില്‍ നിന്ന് മാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും പുനീതിന് നല്‍കിയ അനുശോചനങ്ങളെ ഹൃദയഭാരത്തോടെ തിരിച്ചറിയുന്നു. അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആളുകള്‍ നേത്രദാനത്തിന് തയ്യാറാകുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു. ഈ സത്പ്രവര്‍ത്തിയിലൂടെ പുനീത് ആയിരങ്ങളുടെ ഹൃദയത്തില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ നന്ദിയും സ്‌നേഹവും നിങ്ങളെ അറിയിക്കുന്നു.

Read Also: Puneeth Rajkumar | നടൻ പുനീത് രാജ്കുമാറിനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

കന്നഡ സിനിമയിലെ ഇതിഹാസ നടൻ രാജ്‍കുമാറിന്‍റെ മകനാണ് പുനീത്. രാജ്‍കുമാറ്‍ നായകനായെത്തിയ ചില ചിത്രങ്ങളിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമാപ്രവേശം. 'ബെട്ടാഡ ഹൂവു'വിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്തു.  മുതിര്‍ന്നശേഷം അപ്പുവെന്ന മറ്റൊരു ചിത്രത്തിലും അഭിനയിച്ച പുനീത് രാജ്‍കുമാര്‍ അതേ വിളിപ്പേരിലാണ് ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെട്ടിരുന്നതും. 

അഭിനേതാവിന് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം പങ്കാളിയായിരുന്നു. കൊവിഡ് ആദ്യതരംഗത്തിന്‍റെ സമയത്ത് കര്‍ണ്ണാമടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന ചെയ്‍തത്. വടക്കന്‍ കര്‍ണ്ണാടകയിലെ പ്രളയത്തിന്‍റെ സമയത്ത് ഇതേ നിധിയിലേക്ക് 5 ലക്ഷവും നല്‍കി. നടന്‍ എന്നതിനൊപ്പം അനുഗ്രഹീതനായ ഗായകനുമായിരുന്നു അദ്ദേഹം. ഗായകന്‍ എന്ന നിലയില്‍ തനിക്കു ലഭിക്കുന്ന പ്രതിഫലം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം തീരുമാനം എടുത്തിരുന്നു. ഈ പ്രതിഫലം ഉപയോഗിച്ച് അദ്ദേഹം സ്ഥിരമായി സാമ്പത്തിക സഹായം നല്‍കുന്ന നിരവധി കന്നഡ മീഡിയം സ്‍കൂളുകള്‍ ഉണ്ടായിരുന്നു. 

Read More: Puneeth Rajkumar|പുനീതിന്റെ മരണം; ആത്മഹത്യ ചെയ്തത് ഏഴ് ആരാധകർ, കണ്ണുകൾ ദാനം ചെയ്യണമെന്ന് കുറിപ്പ്

മൈസൂരിലെ ശക്തി ധാന ആശ്രമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ അമ്മയ്ക്കൊപ്പം സജീവമായിരുന്നു അദ്ദേഹം. പുനീത് പഠനച്ചെലവ് വഹിച്ചിരുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് തമിഴ് നടൻ വിശാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അറിയിച്ചിരുന്നു.

click me!