
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന സിനിമ ആയിരുന്നു ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിലെ 'ആടുജീവിതം'. പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്കും റിലീസിന് എത്തുകയാണ്. ഖത്തിറിലാണ് ഏറ്റവും ഒടുവിൽ പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്.
മാർച്ച് 28ന് ആയിരുന്നു ആടുജീവിതം റിലീസ് ചെയ്തത്. ഗൾഫ് നാടുകളിൽ യുഎഇയിൽ മാത്രം ആയിരുന്നു റിലീസിന് അനുമതി ലഭിച്ചിരുന്നു. പിന്നാലെ നടന്ന റീ - സെൻസറിങ്ങിൽ ഖത്തറിൽ അനുമതി ലഭിക്കുക ആയിരുന്നു. ബഹ്റൈനിലും പ്രദർശനാനുമതി ലഭിച്ചിട്ടുണ്ട്. സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ ആദ്യ സെൻസറിങ്ങിൽ തന്നെ അനമുമതി നിഷേധിച്ചിരുന്നു.
അതേസമയം, ഓവർസീസിൽ മികച്ച കളക്ഷനാണ് ആടുജീവിതത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഏഴ് ദിവസത്തിൽ 4.57 മില്യൺ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് 38.1കോടി. ആഗോള തലത്തിൽ 80 കോടിയിലേറെ ആടുജീവിതം നേടി കഴിഞ്ഞു. കേരളത്തിൽ 30 കോടിയിലേറെ നേടിയെന്നാണ് കണക്ക്.
'ഞാൻ സ്പ്രേ അടിക്കില്ല, എനിക്ക് വാടയില്ലെ'ന്ന് അന്ന് ജാസ്മിൻ; എല്ലാം കാണുന്നെന്ന് ബിബി പ്രേക്ഷകർ
ഈ ആഴ്ച പൂർത്തി ആകുമ്പോഴേക്കും ചിത്രം 100 കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെ എങ്കിൽ ഏറ്റവും വേഗത്തിൽ 100 കോടി തൊട്ട മലയാള സിനിമ എന്ന ഖ്യാതിയും ആടുജീവിതത്തിന് സ്വന്തമാകും. റിലീസ് ചെയ്ത നാല് ദിവസത്തിനുള്ളിൽ ഏറ്റവും വേഗം 50 കോടി ക്ലബ്ബിൽ കയറിയ സിനിമ എന്ന നേട്ടം പൃഥ്വിരാജ് സിനിമ സ്വന്തമാക്കിയിരുന്നു. അമല പോള്‍ നായികയായി എത്തിയ ചിത്രത്തില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ഒപ്പം അറബ്, ഹോളിവുഡ് താരങ്ങളും ഉണ്ട്. സിനിമയ്ക്കായി പൃഥ്വി നടത്തിയ ട്രാന്‍സ്ഫോമേഷന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..