
കൊച്ചി: 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ മാസ്റ്റര്‍ സുരേഷ് എന്ന സൂര്യകിരണ്‍ (48) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തൻ' നിലെ കുട്ടി സംഘത്തില്‍ ഒരാള്‍ എന്നാണ് മലയാളികള്‍ക്ക് പരിചയപ്പെടുത്താൻ നല്ലതെങ്കിലും സംവിധായകൻ എന്ന നിലയില്‍ പിന്നീട് തിളങ്ങിയ വ്യക്തിത്വമാണ് സൂര്യകിരണിന്‍റേത്.
മഞ്ഞപ്പിത്തത്തെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം. 'മൈ ഡിയർ കുട്ടിചാത്തൻ' അടക്കം 200 ഓളം സിനിമകളിൽ ബാലതാരമായി മാത്രം സൂര്യകിരണ്‍ വേഷമിട്ടിട്ടുണ്ട്. അക്കാലത്ത് ഏറ്റവും ഡിമാൻഡുള്ള ബാലതാരവും ആയിരുന്നു സൂര്യകിരണ്‍. പ്രായത്തിലും മുകളില്‍ നില്‍ക്കുന്ന പക്വത അഭിനയിത്തിലുണ്ടായിരുന്നു എന്നതുതന്നെ ആയിരുന്നു ഇദ്ദേഹത്തിന്‍റെ പ്രത്യേകത.
2003-ൽ ആദ്യചിത്രം സംവിധാനം ചെയ്തു. തുടര്‍ന്ന് തെലുങ്കിൽ 'സത്യം' അടക്കം നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി. 'അരസി' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കവേയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ രചിതാവ് രഘുനാഥ് പാലേരി സൂര്യ കിരണിനെ ഒര്‍ക്കുകയാണ് തന്‍റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഈ ചിത്രത്തിന് നടുവിൽ മറ്റെല്ലാവരും നിശ്ചലതയിൽ ഉള്ളപ്പോൾ ഒരു വികൃതിക്കുട്ടി വലം കൈ മുകളിലേക്ക് ഉയർത്തിയും ഇടം കൈ താഴേക്ക് വളച്ച് കാൽമുട്ടിൽ സ്പർശിച്ചും ഒരു ചലനാത്മകതയിൽ ഇരിക്കുന്നത് കാണാം. സദാ ചലിച്ചും പ്രസരിപ്പ് പകർത്തിയും മറ്റുള്ളവർ കുരുത്തക്കേട് എന്ന് പറയുന്ന സ്വന്തം ലോകത്തിലെ റോള്‍ കോസ്റ്ററിൽ കറങ്ങിയും കുട്ടിച്ചാത്ത സദസ്സിൽ സദാ നിർത്തമാടി നടന്ന ഒരു മനസ്സായിരുന്നു ആ കുട്ടിക്കലാകാരനായ സുരേഷിന് കാലം നൽകിയത്. സുരേഷ് എന്ന ബാലനടൻ. ബാലരൂപി ആയതുകൊണ്ടാവും ബാലനടൻ ബാലതാരം എന്ന് എല്ലാവരും വിശേഷിപ്പിച്ചത്.
ശരിക്കും അഭിനയ കലയിൽ അങ്ങനെ പ്രായവ്യത്യാസം ഒന്നും ചിന്തിക്കേണ്ടതില്ല. രൂപത്തിനും ആകാരത്തിനും പറ്റിയ കഥാപാത്ര വേഷം അണിയുന്നതല്ലാതെ അവരെല്ലാം ആ രൂപത്തിൽ തികഞ്ഞ നടനവൈഭവമുള്ളവർ തന്നെയാണ് . പല സിനിമകളിലും മുതിർന്നവരെക്കാൾ മുകൾ നിലയിൽ നിൽക്കുന്ന നടനവൈഭവം കാഴ്ചവെച്ച ബാലരൂപികൾ ഉണ്ട്. സുരേഷിന്റെ പ്രസരിപ്പും അതുപോലെയായിരുന്നു.
ചിത്രീകരണ വേളയിൽ ഞാനെന്നും ഓർക്കുന്ന ഒരു നിമിഷം സ്റ്റുഡിയോയിൽ നിർമ്മിച്ച വലിയ ഐസ്ക്രീം കപ്പിന്നകത്തെ ഐസ്ക്രീം നദിയിൽ കുട്ടിച്ചാത്ത കുട്ടികളും ഞാനും ജിജോയും എല്ലാം ചാടി കളിച്ചും തുള്ളിക്കളിച്ചും ചിലവഴിച്ച ഇത്തിരി നേരം . ആ കുട്ടികളുടെ ചിരിയിൽ സുരേഷിന്റെ വേറിട്ട ശബ്ദം ഞാനിപ്പോൾ കേൾക്കുന്നുണ്ട്.
സുരേഷ് പിന്നീട് സൂര്യകിരൺ ആയി. സിനിമാ സംവിധായകനായി.
കഴിഞ്ഞദിവസം പ്രകാശരശ്മിയായി സൂര്യനിൽ വിലയം പ്രാപിച്ചു എന്നും അറിയുന്നു. ഉള്ളിൽ ഒരു നൊമ്പരം ഇടയ്ക്കിടെ നുള്ളുന്നു. യാത്രയാകുന്ന ഒരാൾക്ക് പ്രണാമം നൽകിയിട്ട് എന്ത് കാര്യം. അവർ യാത്രയാകുന്ന അനന്തതയുടെ അതിരിലെങ്ങോ നമുക്കും ഒരു കരസ്പർശം പതിക്കാനുള്ള ഇടമുണ്ടെന്ന് അറിയുന്നതല്ലേ കൂടുതൽ നല്ലത്.
സ്വസ്തി
65 കോടി രൂപ ബജറ്റ്; വെറും 3 ദിവസത്തില്‍ കളക്ഷന്‍ 53.5 കോടി, ബോളിവുഡിനെ ഞെട്ടിച്ച് 'മാന്ത്രിക പടം'.!