
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ എത്തിയ 'ജയിലർ' തിയറ്ററുകളിൽ നിറഞ്ഞോടുകയാണ്. കഴിഞ്ഞ ദിവസം റിലീസിന് എത്തിയ ചിത്രത്തിന് പുലർച്ചെ വരെയും ഹൗസ് ഫുൾ ഷോകളാണ് നടന്നത്. പല മേഖലകളിലും എക്സ്ട്രാ ഷോകളും നടന്നിരുന്നു. മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് നിറഞ്ഞാടിയ ജയിലർ, നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകന്റെ ഗംഭീര തിരിച്ചുവരവ് കൂടി ആയിരുന്നു. ബീസ്റ്റിന്റെ പരാജയ ശേഷം ഒന്നിനും കൊള്ളാത്ത സംവിധായകൻ എന്ന് പറഞ്ഞവരെ കൊണ്ട് തന്നെ കയ്യടിപ്പിച്ച നെൽസന്റെ മാസ് എൻട്രി എന്ന് വേണം ജയിലറിനെ വിശേഷിപ്പിക്കാൻ. മലയാളത്തിന്റെ മോഹൻലാലും തകർത്താടിയ ചിത്രത്തിന്റെ ആവേശം എങ്ങും അലതല്ലുന്നതിനിടെ, രജനികാന്ത് ഹിമാലയത്തിൽ ആണ്.
ഹിമാലയത്തിൽ നിന്നുമുള്ള രജനികാന്തിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. സുഹൃത്തുക്കൾക്കൊപ്പം നദിയോരത്ത് നിന്നുള്ള രജികാന്തിന്റെ ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. 'ലോകം തന്റെ ചിത്രത്തെ കൊണ്ടാടുമ്പോൾ ആത്മീയ വഴിയിലാണ് സൂപ്പർ സ്റ്റാർ' എന്നാണ് ഫോട്ടോ ഷെയർ ചെയ്ത് കൊണ്ട് ആരാധകർ കുറിക്കുന്നത്. ബുധനാഴ്ച രാവിലെ ആയിരുന്നു രജനികാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടത്.
എല്ലാ സിനിമയുടെ റിലീസിന് രണ്ട് ദിവസം മുൻപ് ഹിമാലയത്തിൽ പോകുന്ന പതിവുള്ള താരമാണ് രജനികാന്ത്. സിനിമ വിജയമോ പരാജയമോ ആകട്ടെ, അതൊന്നും തന്നെ ബാധിക്കാതെ ഈ വേളകളില്‍ ആത്മീയ യാത്രയിൽ ആയിരിക്കും രജനി. അണ്ണാത്തെ റിലീസ് വേളയിൽ കൊവിഡ് ആയതിനാൽ അതേവർഷം ഹിമാലയത്തിൽ പോകാൻ രജിനിക്ക് കഴിഞ്ഞിരുന്നില്ല.
പക്കാ മാസ് എന്റർടെയ്നർ ആയി നെൽസൺ അണിയിച്ചൊരുക്കിയ ചിത്രം ആണ് ജയിലർ. മാത്യു എന്ന കഥാപാത്രമായെത്തിയ മോഹൻലാലും, മറ്റൊരു കാമിയോ റോളിൽ എത്തിയ ശിവരാജ് കുമാറും സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു എന്നാണ് ഏവരും പറയുന്നത്. രജിനികാന്തിനൊപ്പം കട്ടയ്ക്ക് നിന്ന വിനായകനും കയ്യടി ഏറെയാണ്. അതേസമയം, ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം തന്നെ സിനിമ നേടും എന്നാണ് വിലയിരുത്തൽ.
ആദ്യദിനത്തിൽ കേരളത്തിൽ നിന്നും അഞ്ച് കോടിയും മൊത്തം കളക്ഷൻ 80-90 കോടിവരെ നേടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
പ്രണയത്തിന്റെ മാന്ത്രിക നിമിഷങ്ങളുമായ് 'ഖുഷി'; വിജയ് ദേവരക്കൊണ്ട- സാമന്ത ചിത്രം റിലീസിന്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..