
നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും രജനികാന്ത് നായകനായ ചിത്രം കൂലിക്ക് മോശമല്ലാത്ത കളക്ഷൻ. ഹൃത്വിക് റോഷന്റെയും ജൂനിയര്‍ എൻടിആറിന്റെയും ചിത്രമായ വാര്‍ 2വിനറെ കടുത്ത വെല്ലുവിളി നേരിട്ടാണ് കൂലി മുന്നേറുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി കൂലി 200 കോടി രൂപയിലധികം നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് കൂലി 216 കോടി രൂപയാണ് നെറ്റ് കളക്ഷൻ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലസിറ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്‍ച മാത്രം ഇന്ത്യയില്‍ നിന്ന് 9.50 കോടി രൂപ കൂലി കളക്റ്റ് ചെയ്‍തുവെന്നും സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്‍തു.
വൻ ഹൈപ്പോടെ എത്തിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതായിരുന്നു പ്രധാന പ്രത്യേകത. മാത്രവുമല്ല മറ്റ് ഭാഷകളില്‍ നിന്നുള്ള മുൻനിര താരങ്ങളും കൂലിയുടെ ഭാഗമായപ്പോള്‍ രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന പ്രൊജക്റ്റായി കൂലി മാറി. കൂലിയുടെ ഓപ്പണിംഗ് കളക്ഷൻ കണക്കുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. കോളിവുഡില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാണ് കൂലിയുടേത് എന്നാണ് വ്യക്തമായിരിന്നത്. ട്രാക്കര്‍മാര്‍ പുറത്തുവിട്ട കളക്ഷനേക്കാളും കുറവാണ് ചിത്രത്തിന്റെ ഒഫിഷ്യല്‍ കളക്ഷൻ എന്ന പ്രത്യേകതയുമുണ്ട്. രജനികാന്തിന്റെ കൂലി ആഗോളതലത്തില്‍ 151 കോടി രൂപയാണ് റിലീസിന് നേടിയിരിക്കുന്നത് എന്നതാണ് ഒഫിഷ്യല്‍ കളക്ഷൻ കണക്കുകള്‍. ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഔദ്യോഗിക കളക്ഷൻ റിപ്പോര്‍ട്ട് പ്രകാരം കൂലി ആഗോളതലത്തില്‍ 404 കോടി രൂപ ഇതുവരെ നേടിയിട്ടുണ്ട്.
കൂലിയെ അഭിനന്ദിച്ച് തമിഴകത്തെ താരങ്ങളും മറ്റ് പ്രമുഖരും രംഗത്ത് എത്തിയിരുന്നു. കൂലി എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഉദയനിധി സ്റ്റാലിൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. "നമ്മുടെ സൂപ്പർസ്റ്റാർ രജനികാന്ത് സാറിനെ സിനിമാ മേഖലയിൽ 50 വർഷം പൂർത്തിയാക്കിയതിന് അഭിനന്ദിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നാളെ റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂലി എന്ന ചിത്രം നേരത്തെ കാണാൻ അവസരം ലഭിച്ചു. ഈ പവർഫുൾ മാസ് എന്റർടെയ്‌നർ ഞാൻ വളരെയധികം ആസ്വദിച്ചു, രാജ്യമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഗംഭീര വിജയത്തിന് എന്റെ ഹൃദയംഗമമായ ആശംസകൾ എന്നാണ് ഉദയനിധി സ്റ്റാലിൻ കുറിച്ചത്.
കൂലിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ലോകേഷും ചന്ദ്രു അൻപഴകനും ചേര്‍ന്നാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ഉപേന്ദ്ര, ശ്രുതി ഹാസന്‍, സത്യരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുമ്പോള്‍ ആമിര്‍ ഖാൻ സുപ്രധാന അതിഥി കഥാപാത്രമായും എത്തിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക