
കോഴിക്കോട് ബീച്ചിൽ സിനിമാ പ്രൊമോഷനിടെ കുട്ടികളെ കാണാതായതിൽ വിശദീകരണവുമായി രഞ്ജിനി ഹരിദാസ്. അതിരടി സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയാണ് സംഭവം നടന്നത്. പരിപാടി നടക്കുന്നതിനിടെ തിക്കിലും തിരക്കിലുംപെട്ട് ഒട്ടേറെ കുട്ടികളെ കാണാതായിരുന്നു. ഇവരെ കണ്ടെത്താൻ മൈക്കിലൂടെ പേര് വിളിച്ചുപറയുന്നതിനിടെ ചിലർ അനാവശ്യ കമന്റുകളുമായി രംഗത്തെത്തിയിരുന്നു. ഇവർക്ക് രഞ്ജിനി നൽകിയ മറുപടിയും വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ നടന്ന സംഭവം വിശദീകരിച്ച് രഞ്ജിനി രംഗത്തെത്തിയത്.
''അന്നവിടെ ഒരു ലക്ഷത്തിലധികം ആളുകളുണ്ടായിരുന്നു. 6.30 നാണ് പരിപാടി തുടങ്ങേണ്ടിയിരുന്നത്. ഹോട്ടലില്‍ നിന്നും ഞാന്‍ ആറ് മണിയ്ക്ക് ഇറങ്ങി. 15 മിനുറ്റ് ദൂരമേയുള്ളൂ. പക്ഷേ, ട്രാഫിക് ബ്ലോക്കില്‍ പെട്ടു. 7.30 ആയി സ്റ്റേജില്‍ കയറുമ്പോള്‍. സോറി പറഞ്ഞാണ് ഞാന്‍ തുടങ്ങിയത്. ഷോ തുടങ്ങിയപ്പോള്‍ കുറേ കുട്ടികളെ കാണാതായി. പത്തിരുപത് കുട്ടികളെ കാണാതായിട്ടുണ്ട്. ഒരു ലിസ്റ്റ് തന്നെയുണ്ടായിരുന്നു. ഞാന്‍ ആ പേരുകള്‍ സ്റ്റേജില്‍ അനൗണ്‍സ് ചെയ്തു. ഇതിനിടെ പെട്ടെന്ന് ഒരു ചെക്കന്‍, ആ കുട്ടി അവിടെ ഉണ്ടെന്ന് പറഞ്ഞു. സത്യത്തില്‍ അവിടെ ഉണ്ടായിരുന്നില്ല. അറ്റന്‍ഷന് വേണ്ടി ചെയ്തതാണ്. അവന്റെ കൂട്ടുകാരന്‍ പെണ്‍കുട്ടിയെപ്പോലെ ദുപ്പട്ടയിട്ട് നില്‍ക്കുകയായിരുന്നു. ഗൗരവ്വമുള്ളൊരു വിഷയത്തെ തമാശയാക്കി. അതോടെ എനിക്ക് ദേഷ്യം വന്നു. എന്ത് ബോറാണെന്ന് ഞാന്‍ ചോദിച്ചു. ഇതേ സംഭവം തന്നെയാണ് പിന്നീട് ടൊവീനോയും സ്‌റ്റേജിലുണ്ടായിരുന്നപ്പോള്‍ നടന്നത്. ടൊവിനോയ്ക്കും ദേഷ്യം വന്നു. പക്ഷെ ടൊവീനോ എന്നേക്കാളും ശാന്തമായി കൈ കാര്യം ചെയ്തു. പക്ഷേ, അദ്ദേഹത്തിനും ദേഷ്യം വന്നിരുന്നു.
എനിക്ക് മനസിലാകാത്ത മറ്റൊരു കാര്യം, ഇത്രയും അധികം ആളുകൾ ഒരുമിച്ച് വരുന്ന സ്ഥലത്ത് എങ്ങനെയാണ് സ്വന്തം മക്കളെ നഷ്ടമാകുന്നത്? അഞ്ചും ആറും ഏഴും വയസുളള കുട്ടികളാണ്. അത്രയും ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളാണോ നിങ്ങള്‍? എന്തിനാണ് ഇത്രയും ചെറിയ കുട്ടികളെ കൊണ്ടു വരുന്നത്? കുറച്ചൊക്കെയൊന്ന് ആലോചിക്കാം'', രഞ്ജിനി വീഡിയോയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ