
മലയാള സിനിമയിലെ ഈ വർഷത്തെ ആദ്യ ഹിറ്റ് ചിത്രമാണ് രോമാഞ്ചം. വലിയ ഇടവേളയ്ക്കു ശേഷം മലയാളത്തില്‍ നിന്ന് ഒരു ഹൊറര്‍ കോമഡി ചിത്രം പുറത്തിറങ്ങിയപ്പോൾ, പ്രേക്ഷകർ അത് ഒന്നടങ്കം ഏറ്റെടുത്തു. തിയറ്ററുകളിൽ ചിരിപൂരം ഒരുക്കി. നവാഗതനായ ജിത്തു മാധവന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധാനം. രോമാഞ്ചത്തിന് ശേഷം ജിത്തു സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം വരുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിത ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഫഹദ്.
ജിത്തു മാധവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കുന്നുവെന്ന് ഫഹദ് അറിയിച്ചു. അന്‍വര്‍ റഷീദ് എന്റർടെയ്ൻമെന്റ്സും നസ്രിയ ഫഹദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഡിഒപി.
ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന സിനിമ ഓണം റിലീസ് ആയി തിയറ്ററിൽ എത്തുമെന്നാണ് വിവരം. സുഷിൻ ശ്യാം ആകും സംഗീത സംവിധാനം എന്നും റിപ്പോർട്ടുകൾ ഉണ്ട്. അഭിനേതാക്കളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ അടുത്ത ദിവസങ്ങളില്‍ പുറത്തുവരും.
അതേസമയം, പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള സംവിധായകനാകുന്ന ചിത്രത്തിൽ ഫഹദ് ആണ് നായകൻ. അടുത്തിടെ ആണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ഫഹദ് ഫാസില്‍ ആണ് നായകന്‍. ബാദുഷ സിനിമാസിന്‍റെ ബാനറില്‍ എന്‍ എം ബാദുഷയാണ് നിര്‍മ്മാണം. ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ധൂമം, സൂപ്പര്‍ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഹനുമാന്‍ ഗിയര്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സംവിധായകന്‍ അല്‍ത്താഫ് സലിം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര എന്നീ ചിത്രങ്ങളും ഫഹദിന്റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്കില്‍ പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ ദ് റൂള്‍, കന്നഡ അരങ്ങേറ്റമായ ബഗീര എന്നിവയാണ് മറുഭാഷകളിലെ വരാനിരിക്കുന്ന പ്രോജക്റ്റുകള്‍.
മലയന്‍കുഞ്ഞ് ആണ് ഫഹദിന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. മഹേഷ് നാരായണന്‍റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 30 വര്‍ഷങ്ങള്‍ക്കു ശേഷം എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മലയാള ചിത്രത്തിന്‍റെ നിര്‍മാണം സംവിധായകന്‍ ഫാസില്‍ ആയിരുന്നു. കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ആണ് ഫഹദിന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ തമിഴ് സിനിമ.