
മുംബൈ : വീട്ടിൽ അക്രമിയുടെ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ ഫ്ലാറ്റിൽ ആദ്യം അക്രമിയെ കണ്ടതും നേരിട്ടതും മലയാളി നഴ്സ് ആയ ഏലിയാമ്മ ഫിലിപ്പ്. കുട്ടികളുടെ മുറിയിൽ നിന്ന് ഇവർ നിലവിളിച്ചത് കേട്ടാണ് സെയ്ഫ് അലി ഖാൻ വിവരം അറിഞ്ഞത്. ആക്രമിയുമായുളള സംഘർഷത്തിനിടയിൽ ഏലിയാമ്മ ഫിലിപ്പിന് കൈയിൽ പരുക്കേറ്റിരുന്നു. കുട്ടികളെ അപായപ്പെടുത്താതിരിക്കാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട് അക്രമി ഭീഷണിപ്പെടുത്തിയെന്നാണ് ഏലിയാമ്മയുടെ മൊഴിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ നാല് വർഷമായി സെയ്ഫ് അലിഖാന്റെ മക്കളുടെ ആയയായ ഇവർ സെയ്ഫ് അലി ഖാന്റെ കുടുംബത്തിനൊപ്പമുണ്ട്.
സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവരാണ് 12 നിലകളുള്ള അപ്പാർട്ട്മെന്‍റിലെ 11 നിലയിലെ ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
'കെട്ടുകഥകള്‍ പ്രചരിപ്പിക്കരുത്': സെയ്ഫ് അലി ഖാന് കുത്തേറ്റതിന് പിന്നാലെ പ്രതികരിച്ച് കരീന
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയ ആള്‍ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നടൻ അപകട നില തരണം ചെയ്‌തെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമിക്കായി തെരച്ചിൽ തുടരുകയാണ്. പൊലീസ് സംഘം 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിൽ സിസിടിവി പ്രവർത്തിച്ചിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. നടനെ കുത്തിയ അക്രമിയുടെ ദൃശ്യങ്ങൾ ഫ്ലാറ്റിന് സമീപത്ത് നിന്ന് ലഭിച്ചിട്ടില്ല. ആറാം നിലയിൽ നിന്നാണ് പ്രതിയുടെ സിസിടിവി ദൃശ്യം കിട്ടിയതെന്നും പൊലീസ് പറയുന്നു. നടന്റെ ഫ്ലോറിൽ പ്രത്യേക സെക്യൂരിറ്റി ഗാർഡുകളെ നിയോഗിച്ചിരുന്നില്ലെന്നും പൊലീസ് വിശദീകരിക്കുന്നു.