
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ്‌യുടെ ആത്മഹത്യയിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. സിജെ റോയ്‌യുടെ ആത്മഹത്യ ഞെട്ടൽ ഉണ്ടാക്കിയെന്നും, എത്ര ടാക്സ് വെട്ടിച്ചാലും ആരേയും ഇൻകം ടാക്സോ, ഇ.ഡിയോ വിഴുങ്ങാറില്ലെന്നും, പിഴ ഈടാക്കുകയേ ഉള്ളൂവെന്നും പറഞ്ഞ സന്തോഷ് പണ്ഡിറ്റ് സാമ്പത്തിക കുറ്റകൃത്യം പിടിക്കപ്പെട്ടാൽ ആരും നിങ്ങളെ തൂക്കിലേറ്റില്ലെന്നും കൂട്ടിച്ചേർത്തു. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
"ബാംഗ്ലൂരിൽ വെച്ചു കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ CJ റോയ് ജി യുടെ ആത്മഹത്യ ഞെട്ടൽ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസമായി ബാംഗ്ലൂരിൽ എല്ലാ ബിൽഡർമാരുടെയും ഓഫീസുകളിൽ ഇൻകം tax റെയ്ഡ് നടത്തുകയാണ്... അവരിൽ ഒരാൾ പോലും ആത്മഹത്യ ചെയ്തില്ല. റൈഡിനു ഇടയിൽ ആവശ്യപ്പെട്ട രേഖകൾ എല്ലാം നൽകുകയും ചെയ്തു. കെട്ടിട നിർമാണ മേഖല കള്ളപ്പണത്തിൻ്റെ കളി ആണ് എന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ തെളിവ് ലഭിക്കുന്നത് കൊണ്ടാണ് income ടാക്സുകാർ വന്നത്.. അത് സ്വാഭാവികം. ഇൻകം tax ഇദ്ദേഹത്തോട് ചില കടലാസുകൾ ചോദിച്ചപ്പോൾ എന്തിനാണ് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തത് എന്ന് വ്യക്തമല്ല.
എത്ര ടാക്സ് വെട്ടിച്ചാലും ആരേയും Income tax, ED പിടിച്ച് വിഴുങ്ങാറില്ല. പിഴ ഈടാക്കുകയേ ഉള്ളൂ. ഇതിനു മുമ്പും വലിയ കോടീശ്വരന്മാർ പലരും പല സ്ഥലങ്ങളിൽ വെച്ചു ആത്മഹത്യ ചെയ്തിട്ടുണ്ട്.. പക്ഷെ അവരിൽ പലരും ഇൻകം tax, ED ക്കാരെ പേടിച്ചിട്ടല്ല. ആത്മഹത്യക്കു പിന്നിൽ മറ്റു ചില "ദുരൂഹ" കാരണങ്ങൾ ഉണ്ടായിരിക്കണം. 2 ലക്ഷം കോടി ആസ്തിയുള്ള കപ്പൽ ജോയി ജി ഗൾഫിൽ വെച്ചാണ് ആത്മഹത്യ ചെയ്തത്.
ഡൽഹിയിൽ ബഹു നില കെട്ടിടത്തിൻ്റെ മുകളിൽ നിന്നും ജോർജ് മുത്തൂറ്റ് ജി ചാടി മരിച്ചു. രാജ്യത്തു പതിനായിരകണക്കിന് കോടിശ്വരന്മാർ ആയ ബിസിനസ്‌കാർ ഉണ്ട്, സിനിമാക്കാർ ഉണ്ട്, രാഷ്ട്രീയക്കാർ ഉണ്ട്. ദിവസവും നൂറു കണക്കിന് ആദായ നികുതി റൈഡ് ഇന്ത്യ മുഴുവൻ പലരുടെയും വീട്ടിൽ നടക്കുന്നുമുണ്ട്. അതിൽ എത്രെയോ ആളുകളുടെ എത്രയോ കോടികൾ കള്ളപ്പണം പിടിക്കുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും, കള്ള പണം വെളുപ്പിച്ച വകയിൽ, ബിനാമി ഇടപാടിന്റെ പേരിൽ ചിലരൊക്കെ ജയിലിലും ആകുന്നുണ്ട്. സാമ്പത്തിക തിരിമറി പിടിക്കപ്പെടും എന്ന് തോന്നുമ്പോൾ ആത്മഹത്യ ചെയ്യുന്നത് ശരിയല്ല. പിഴ അടച്ചാൽ ഭൂരിഭാഗം സാമ്പത്തിക തട്ടിപ്പിൽ നിന്നും ഊരി വരാം എന്നതാണ് സത്യം.. സത്യസന്ധമായാണ് എല്ലാം ബിസിനസ് കാര്യങ്ങൾ നടത്തുന്നത് എങ്കിൽ പിന്നെ എന്തിന് പേടിക്കണം. അഥവാ എന്തെങ്കിലും നിയമം വിട്ട് ചെയ്തിട്ടുങ്കിൽ അത് പരിഹരിക്കുവാൻ എന്തെല്ലാം മാർഗ്ഗം ഉണ്ട്. ഒരിക്കലും സാമ്പത്തിക കുറ്റകൃത്യം പിടിക്കപ്പെട്ടാൽ ആരും നിങ്ങളെ തൂക്കിലേറ്റില്ല." സന്തോഷ് പണ്ഡിറ്റ് കുറിച്ചു.
അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. ആധായ നികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായെന്നാണ് റോയിയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ ആരോപണം നിഷേധിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള ഗ്രൂപ്പ് ഓഫീസിനുള്ളിൽ സി ജെ റോയി ജീവനൊടുക്കിയത്. ഐടി റെയ്ഡിനിടെ അദ്ദേഹം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതായിരുന്നു. ഉടൻ തന്നെ എച്ച്.എസ്.ആർ ലേഔട്ടിലെ നാരായണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിലും റോയിയുടെ വസതികളിലും ആദായനികുതി വകുപ്പ് വ്യാപകമായ പരിശോധന നടത്തിയിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ