
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതിയിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും 100 കോടിയോളം രൂപ സർക്കാരിന് നഷ്ടം വന്നുവെന്ന് വാർത്ത കണ്ടുവെന്നും അത് സ്വാഭാവികമാണെന്നും സന്തോഷ് പറയുന്നു. സൗജന്യ യാത്രയ്ക്ക് പകരം നിർധനരായ ബിപിഎൽ സ്ത്രീകൾക്ക് 2,000 വച്ച് മാസം നൽകിയിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കി.
"കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും , ഇതിനായി സർക്കാർ 100 കോടിയോളം രൂപ നഷ്ടം സഹിക്കുന്നു എന്ന് വാർത്ത കണ്ടൂ. (സ്വഭാവികം). ഈ പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയിൽ 5 ലക്ഷം BPL വിഭാഗത്തിൽ പെടുന്ന നിർധനരായ സ്ത്രീകൾക്ക് (21 - 60 വയസ്സ് വരെയുള്ളവർ) മാസം 2,000 രൂപ വെച്ച് നൽകിയിരുന്നു എങ്കിൽ കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് എൻ്റെ നിരീക്ഷണം. അങ്ങനെ ഒരു പദ്ധതി വന്നാൽ (5 ലക്ഷം* 2000= 100 കോടി) യിൽ തന്നെ കൂടുതൽ ആവശ്യക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമായിരുന്നു. അത് കൊണ്ട് ഒരു വിഭാഗത്തിനും വിഷമവും ഉണ്ടാകില്ല. ആരും എതിർക്കുകയും ഇല്ല. 21 മുതൽ 60 വയസ്സിന് ഇടയിൽ 30 ലക്ഷത്തോളം BPL ലിസ്റ്റിൽ ഉള്ള സ്ത്രീകൾ ഉണ്ടല്ലോ. അത്രയും പേർക്ക് 2000 വെച്ച് കൊടുക്കുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാകും . അതിനാൽ അവരിൽ നിന്നും 5 ലക്ഷ്യത്തെ കണ്ടെത്തി കൂടെ ? അവരിൽ വിവാഹം കഴിയാത്തവരും, അസുഖ ബാധിതരും, വികലാംഗരും, സ്വന്തമായി വീടോ, 5 സെൻ്റ് സ്ഥലം ഇല്ലാത്തവരും, degree വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്തവരും, 10000 രൂപയ്ക്കും താഴെയുള്ള ശമ്പളത്തിന് ജോലിക്ക് പോകുന്നവരും, ഭർത്താക്കന്മാർക്ക് തീരെ അസുഖം ബാധിച്ചു ജോലിക്ക് പോകുവാൻ കഴിയാത്തവരെയും കണ്ടെത്തി 30 ലക്ഷത്തിൽ നിന്നും 5 ലക്ഷത്തെ കണ്ടെത്തി നൽകിയിരുന്നു എങ്കിൽ നല്ലതല്ലേ ? ഏതാണ്ട് ഇപ്പൊൾ നൽകുന്ന സൗജന്യ യാത്രയുടെ മറ്റൊരു രൂപം ആകില്ലേ? അതും തീർത്തും അർഹർക്ക് തന്നെ കിട്ടും. നിലവിൽ സ്വകാര്യ ബസ്സ് ഉടമകൾക്ക് സ്ത്രീകൾ കയറുന്നത് കുറഞ്ഞു എന്നും, വലിയ നഷ്ടം വരുന്നു പറഞ്ഞു ചില വീഡിയോകൾ കണ്ടത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത്. എല്ലാവർക്കും നല്ലത് വരട്ടെ", എന്നായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ.
പിന്നാലെ സന്തോഷിന്റെ വാക്കുകൾ പിന്തുണച്ച് നിരവധി പേർ കമന്റുകളുമായി എത്തി."സ്ത്രീകൾ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചു വരുന്നവരാണ്. അവർക്ക് മാത്രം സൗജന്യം എന്നത് അവരെ അവഹേളിക്കുന്നതിനും പുരുഷന്മാരെ അവഗണിക്കുന്നതിനും മാത്രം ആണ്. വോട്ട് ചെയ്യാൻ ആണുങ്ങൾ പോകാതിരുന്നാൽ തീരുന്ന പ്രശ്നം", എന്നാണ് ഒരാൾ പറയുന്നത്. "വളരെ നല്ല നിർദ്ദേശമാണ് താങ്കൾ നൽകിയത്. പക്ഷേ സർക്കാർ പ്രാവർത്തികമാക്കണം. അതിന് സാധ്യത കുറവാണ്.കാരണം പിന്നാലെ വരുന്ന പ്രതിഷേധം" എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ