'രമേശ് ചെന്നിത്തലയോടും ഇഷ്ടമുണ്ട്, പക്ഷേ'; കോണ്‍ഗ്രസില്‍ വി ഡി സതീശന് മാത്രമേ ആ നിലപാട് ഉള്ളൂവെന്ന് സത്യന്‍ അന്തിക്കാട്

Published : May 15, 2026, 01:40 PM IST
Sathyan Anthikad about next keralam chief minister vd satheesan

Synopsis

വി ഡി സതീശന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായതിലുള്ള സന്തോഷം പങ്കുവെക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്

വി ഡി സതീശന്‍ കേരളത്തിന്‍റെ പതിമൂന്നാം മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. താന്‍ സംവിധാനം ചെയ്ത സന്ദേശം സിനിമ സതീശന്‍റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് പറയുന്ന സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്‍റെ നിലപാടിനെക്കുറിച്ചും പറയുന്നു. സന്ദേശത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടമാണെന്നും സത്യന്‍ അന്തിക്കാട് കുറിച്ചു.

സത്യന്‍ അന്തിക്കാടിന്‍റെ കുറിപ്പ്

സതീശൻ എന്ന സന്ദേശം -

വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ട്. ഞാൻ പങ്കെടുത്ത ചടങ്ങിൽ വെച്ചാണ് സന്ദേശം സിനിമയുമായി ബന്ധപ്പെട്ട ഒരു അനുഭവം അദ്ദേഹം തുറന്നു പറയുന്നത്. സന്ദേശത്തിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പള്ളി പ്രഭാകരൻ അഭിഭാഷകനാണ്. പക്ഷെ കോടതിയിൽ പോകാറില്ല. രാഷ്ട്രീയത്തിൻ്റെ പേരും പറഞ്ഞ് അതൊരു തൊഴിലാക്കാമെന്നു കരുതി നടക്കുന്ന പ്രഭാകരൻ, കഥയുടെ ക്ലൈമാക്സിൽ ജീവിതയാഥാർത്ഥ്യം തിരിച്ചറിഞ്ഞ് വക്കീലായി പ്രാക്ടീസ് ചെയ്യാൻ പോകുന്ന രംഗമുണ്ട്. അതു കണ്ടതിൻ്റെ പിറ്റേ ദിവസം താൻ പ്രശസ്തനായ ഒരു അഭിഭാഷകൻ്റെ ജൂനിയറായി ചേർന്നുവെന്ന് സതീശൻ പറഞ്ഞു. പക്ഷെ സതീശൻ രാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചു വന്നു. സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് "രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ"എന്ന്.

സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്.

ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ. പാതിരാത്രി വരെ നീളുന്ന പരിപാടികൾ ഇല്ലാത്ത ദിവസം ഉറങ്ങുന്നതിനു മുമ്പ് നൂറു പേജെങ്കിലും വായിക്കാൻ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വാക്കുകളിലും പ്രവൃത്തിയിലും അതിൻ്റെ ഗുണം കാണാറുമുണ്ട്.

സിനിമയും സമൂഹവും മാറിയതുപോലെ രാഷ്ട്രീയവും മാറിയിട്ടുണ്ട്. നമ്മുടെ പല നേതാക്കളും അതു മനസ്സിലാക്കിയിട്ടില്ല.

സതീശൻ ഏറ്റവും പുതിയ തലമുറയുടെ നേതാവാണ്. വിദ്യാർത്ഥികളും യുവാക്കളുമാണ് വി.ഡി.സതീശൻ മുഖ്യമന്ത്രിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. വിട്ടുവീഴ്ചയില്ലാത്ത ചില നിലപാടുകൾ ഒരു രാഷ്ട്രീയ നേതാവിനു വേണമെന്നു എനിക്കുതോന്നിയിട്ടുണ്ട്. കോൺഗ്രസ്സിൽ അത് സതീശനിൽ മാത്രമേ ഇന്ന് കാണുന്നുള്ളു.

വർഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോൺഗ്രസ്സുകാരനാണ് വി.ഡി.സതീശൻ. രണ്ട് സമുദായനേതാക്കൾ നിരന്തരം സതീശന്നെ കുറ്റപ്പെടുത്തുമ്പോൾ ജനഹൃദയങ്ങളിൽ ഉയരുന്നത് സതീശൻ്റെ ഇമേജാണ്.

രമേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണ്.

"സന്ദേശ" ത്തിൻ്റെ സന്ദേശം പൂർണ്ണമായി ഉൾക്കൊണ്ട ഒരാൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വരുന്നു എന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. അത് പങ്കിടാൻ ശ്രീനിവാസൻ ഒപ്പമില്ല എന്നത് ചെറുതല്ലാത്ത സങ്കടവും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്‍ണ പോത്തിനേനി
ബുക്ക് മൈ ഷോയില്‍ വിറ്റത് ലക്ഷങ്ങളല്ല, 1.7 കോടി ടിക്കറ്റുകള്‍! വന്‍ നേട്ടവുമായി ആ നായകന്‍