ചലച്ചിത്രമേള നാലിടങ്ങളിലായി നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ശശി തരൂരും ശബരീനാഥനും; വിവാദം

By Web TeamFirst Published Jan 2, 2021, 12:57 PM IST
Highlights

അതേസമയം മേള തിരുവനന്തപുരത്തിന്‍റേതല്ലെന്നും കേരളത്തിന്‍റേതാണെന്നും അതിനാല്‍ത്തന്നെ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഗമാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. മേള തിരുവനന്തപുരത്തിന്‍റേതെന്ന് വാദമുയര്‍ത്തുന്നവരെ പരിഹസിച്ച് ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. ശബരീനാഥന്‍ എംഎല്‍എയുടെ അഭിപ്രായം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍. നിലവില്‍ സ്ഥിരം വേദിയായ തിരുവനന്തപുരത്തുനിന്നും മേള പലയിടങ്ങളിലായി നടത്തുന്നതിനെ വിമര്‍ശിച്ച് തിരുവനന്തപുരം എംപി ശശി തരൂരും കോണ്‍ഗ്രസ് എംഎല്‍എ കെ എസ് ശബരീനാഥനും അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. അതേസമയം മേള തിരുവനന്തപുരത്തിന്‍റേതല്ലെന്നും കേരളത്തിന്‍റേതാണെന്നും അതിനാല്‍ത്തന്നെ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഗമാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. മേള തിരുവനന്തപുരത്തിന്‍റേതെന്ന് വാദമുയര്‍ത്തുന്നവരെ പരിഹസിച്ച് ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ ഇറങ്ങിയിട്ടുണ്ട്. ശബരീനാഥന്‍ എംഎല്‍എയുടെ അഭിപ്രായം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഐഎഫ്എഫ്കെയെ സംബന്ധിച്ച് ഒരു മികച്ച വേദി മാത്രമല്ല തിരുവനന്തപുരം നഗരം വാഗ്‍ദാനം ചെയ്യുന്നത്, മറിച്ച് അതൊരു പാരമ്പര്യമാണ്, സൗകര്യങ്ങളാണ്. എല്ലാത്തിലുമുപരി അവേശവും അറിവുമുള്ള സിനിമാപ്രേമികളുടെ ഇടം കൂടിയാണ്. സെനഗലില്‍ നിന്നുള്ള സിനിമകള്‍ ഹൗസ്‍ഫുള്‍ ആവുന്ന, കിം കി ഡുക്ക് തെരുവില്‍ 'കൈയേറ്റം' ചെയ്യപ്പെടുന്ന നഗരം", ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. #IFFKMustStay എന്ന ഹാഷ് ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

കെ എസ് ശബരീനാഥന്‍ എംഎല്‍എയുടെ പോസ്റ്റ് ഇങ്ങനെ

"ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ, വെനീസ്, പിന്നെ കാൻസ് എന്നിവയാണ്. ഈ ഫെസ്റ്റിവലുകളുടെ  ഐഡന്‍റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന്  സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ  സുപരിചിതമാണ്. 1996ൽ തുടങ്ങിയ  IFFKയിലൂടെ തിരുവനന്തപുരത്തിന്  ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട്. തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്‍റെ പ്രധാന  അടിത്തറ. ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെക്ക്‌  വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം. സർക്കാർ ഈ  വർഷം മുതൽ IFFK പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം  നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത "തിരുവനന്തപുരം" എന്ന ബ്രാൻഡിനെ  ഈ തീരുമാനം തകർക്കും. ഭാവിയിൽ  IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക്  കാര്യങ്ങൾ മുന്നോട്ടുപോകും. സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു."

"

 

എന്നാല്‍ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് ഇത്തവണ മാത്രമാണ് മേള നാലിടങ്ങളിലായി നടത്തുന്നതെന്നും ഇക്കാര്യം മന്ത്രി കൃത്യമായി പറഞ്ഞിരുന്നതാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണത്തേക്ക് മാത്രമുള്ള സംവിധാനമാണ് നാലിടങ്ങളിലായുള്ള മേള. ഇക്കാര്യം മന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. അടുത്ത വര്‍ഷം മുതല്‍ തിരുവനന്തപുരത്ത് മാത്രമാവും മേള നടക്കുക. എംഎല്‍എ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ്. മറ്റൊന്ന് ഇത്തവണയും തിരുവനന്തപുരത്തുതന്നെയാണ് മേള ആദ്യം നടക്കുക. അതിന്‍റെ പതിപ്പുകളാണ് മറ്റിടങ്ങളില്‍ നടക്കുക. അതേ സിനിമകള്‍ തന്നെയാണ് മറ്റിടങ്ങളിലും കാണിക്കുന്നത്. ചെറുപ്പക്കാരനായ ഒരു ജനപ്രിതിനിധിയുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ വിഭാഗീയമായ ഒരു സംസാരം വരാന്‍ പാടില്ലായിരുന്നു", കമല്‍ പറഞ്ഞു. അതേസമയം ഇത്തവണത്തേക്ക് മാത്രമാണ് നാലിടങ്ങളിലായി നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെന്ന് ശബരീനാഥന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. "ഇനി ഒരു വര്‍ഷത്തേക്കാണെങ്കിലും തിരുവനന്തപുരത്ത് തന്നെ നടത്തണമെന്നാണ് തന്‍റെ നിലപാട്. കൊവിഡ് പശ്ചാത്തലത്തില്‍ മേള നടത്തുവാനുള്ള സൗകര്യം തിരുവനന്തപുരം ജില്ലയിലുണ്ട്", ശബരീനാഥന്‍ പറഞ്ഞു.

 

അതേസമയം മേളയുടെ പേര് ഐഎഫ്എഫ്‍ടി എന്നല്ലെന്നും മറിച്ച് ഐഎഫ്എഫ്കെ എന്നാണെന്നുമാണ് സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്നവരുടെ പ്രതികരണം. മേള തിരുവനന്തപുരത്തിനു പുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായി ഈ വര്‍ഷം നടത്താനുള്ള തീരുമാനത്തെ അനുകൂലിച്ച് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. "അതിനെതിരെ പലരും വാളുമായി ഇറങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്തു മാത്രം നടത്തേണ്ട മേളയാണിതെന്നാണ് അവരുടെ വാദം. ചലച്ചിത്രോൽസവമെന്നത് തിരുവനന്തപുരത്തിന്‍റേതല്ല, മറിച്ച് കേരളത്തിന്‍റേതാണെന്ന് അവർ മറക്കുന്നു. IFFK എന്നാണ് ബ്രാൻഡിംഗ്, അല്ലാതെ IFFT എന്നല്ല. തുടക്കത്തിൽ കോഴിക്കോടും കൊച്ചിയുമൊക്കെ ഇതിനു വേദിയായിരുന്നു. പിന്നീടാണ് തിരുവനന്തപുരത്തേക്കു മാത്രമായി കേന്ദ്രീകരിച്ചത്. ഫെസ്റ്റിവൽ നടത്തിയേ പറ്റൂ എന്ന നിർബന്ധമുണ്ടെങ്കിൽ ഫെസ്റ്റിവലിന് ഇതുവരെ ഒരു സ്ഥിരം വേദിയാകാത്ത പശ്ചാത്തലത്തിലും കോവിഡ് ഇപ്പോഴും നിയന്ത്രണവിധേയമാകാത്തതിനാലും നാലിടത്തായി നടത്താനുള്ള നീക്കം സ്വാഗതാർഹം തന്നെയാണ്. അത് സ്ഥിരം രീതിയാക്കണോ എന്ന കാര്യത്തിൽ മാത്രമേ ചർച്ച ആവശ്യമുള്ളു. മേളയിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ചിത്രങ്ങളും നാലിടത്തും പ്രദർശിപ്പിക്കുന്ന രീതിയാണ് അവലംബിക്കുന്നതെങ്കിൽ രാജ്യാന്തര ചലച്ചിത്ര മേളയെ സ്ഥിരമായി അത്തരത്തിൽ വിന്യസിക്കുന്നതിൽ തെറ്റില്ലെന്നേ ഞാൻ പറയൂ", ടി സി രാജേഷ് സിന്ധു എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നു. 

click me!