'കശ്‍മീര്‍ ഫയല്‍സ്' ട്വീറ്റിനെച്ചൊല്ലി വാദപ്രതിവാദം; പ്രതികരണവുമായി ശശി തരൂര്‍

Published : May 11, 2022, 03:45 PM IST
'കശ്‍മീര്‍ ഫയല്‍സ്' ട്വീറ്റിനെച്ചൊല്ലി വാദപ്രതിവാദം; പ്രതികരണവുമായി ശശി തരൂര്‍

Synopsis

മതസൌഹാര്‍ദത്തെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂര്‍ ചിത്രം വിലക്കിയിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തയാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്

ചര്‍ച്ചയും വിവാദവും സൃഷ്ടിച്ച ബോളിവുഡ് ചിത്രം ദ് കശ്മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള (The Kashmir Files) തന്‍റെ ട്വീറ്റില്‍ ചിത്രത്തിന്‍റെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനമുന്നയിച്ചതില്‍ പ്രതികരണവുമായി ശശി തരൂര്‍ (Shashi Tharoor). മതസൌഹാര്‍ദത്തെ ബാധിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടി സിംഗപ്പൂര്‍ ചിത്രം വിലക്കിയിരുന്നു. ഇതുസംബന്ധിച്ച വാര്‍ത്തയാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇന്ത്യയിലെ ഭരണകക്ഷി പ്രചരണം നല്‍കിയ ചിത്രം സിംഗപ്പൂരില്‍ നിരോധിക്കപ്പെട്ടു എന്നും വാര്‍ത്താലിങ്കിനൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്‍തു. എന്നാല്‍ തരൂരിനെ വിമര്‍ശിച്ച് ചിത്രത്തിന്‍റെ സംവിധായകന് വിവേക് അഗ്നിഹോത്രി, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേര്‍ തുടങ്ങിയവര്‍ ട്വിറ്ററിലൂടെത്തന്നെ രംഗത്തെത്തി. ശശി തരൂരിന്‍റെ പരേതയായ ഭാര്യ ഒരു കശ്മീരി പണ്ഡിറ്റ് ആയിരുന്നുവെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിക്കൊണ്ടായിരുന്നു ഇരുവരുടെയും പ്രതികരണം.

തന്‍റെ കശ്മീരി പണ്ഡിറ്റ് അസ്തിത്വത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള സുനന്ദ പുഷ്കറിന്‍റെ 2013ലെ ഒരു ട്വീറ്റിന്‍റെ സ്ക്രീന്‍ ഷോട്ടും ഇരുവരും പങ്കുവച്ചിട്ടുണ്ട്. കലാപങ്ങള്‍ക്കിരയായ ന്യൂനപക്ഷങ്ങള്‍ക്കായി നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ പണ്ഡിറ്റുകളുടെ കാര്യം ആരും പരിഗണിക്കാറില്ലെന്നും പറയുന്ന സുനന്ദ ഈ വിഷയം സംസാരിക്കുന്നതില്‍ നിന്നും ഭര്‍ത്താവ് തന്നെ തടയാറുണ്ടെന്നും ട്വീറ്റില്‍ പറയുന്നുണ്ട്. കശ്മീരി പണ്ഡിറ്റുകളോടുള്ള താങ്കളുടെ ഹൃദയകാഠിന്യം പരിതാപകരമാണെന്നും സുനന്ദ ഒരു പണ്ഡിറ്റ് ആണെന്നോര്‍ത്തെങ്കിലും ആ സമൂഹത്തോട് ഒരല്‍പം അനുകമ്പ കാട്ടാവുന്നതാണെന്നുമാണ് അനുപം ഖേറിന്‍റെ പ്രതികരണം. കശ്മീര്‍ ഫയല്‍സ് ഒരു രാജ്യം നിരോധിച്ചതിനെ വിജയമായി കാണരുതെന്നും.

സുനന്ദയുടെ പഴയ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വാസ്തവമാണെങ്കില്‍ സ്വന്തം ട്വീറ്റ് ഡിലീറ്റ് ചെയ്ത് അവരുടെ ആത്മാവിനോട് മാപ്പ് ചോദിക്കണമെന്നാണ് വിവേക് അഗ്നിഹോത്രിയുടെ പ്രതികരണം. ലോകത്തിലെതന്നെ ഏറ്റവും പഴഞ്ചന്‍ രീതി പിന്തുടരുന്ന സെന്‍സര്‍ ബോര്‍ഡ് സിംഗപ്പൂരിന്‍റേതാണെന്നും ദ് ലാസ്റ്റ് ടെംപ്റ്റേഷന്‍സ് ഓഫ് ജീസസ് ക്രൈസ്റ്റ് അടക്കമുള്ള ചിത്രങ്ങള്‍ അവിടെ നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്‍തു.

അതേസമയം ട്വീറ്റ് വലിയ ചര്‍ച്ചയായതിനു പിന്നാലെ ശശി തരൂര്‍ വിശദീകരണവുമായി എത്തിയിട്ടുണ്ട്. വസ്തുതാപരമായ ഒരു വാര്‍ത്ത ട്വീറ്റ് ചെയ്യുകയല്ലാതെ സിനിമയുടെ ഉള്ളടത്തെക്കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍ പറയുന്നു. ചിത്രം താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും. കശ്മീരി പണ്ഡിറ്റുകളുടെ സഹനത്തെ താന്‍ ഒരിക്കലും കളിയാക്കിയിട്ടില്ല. അവരുടെ വേദനയെക്കുറിച്ച് നന്നായി മനസിലാക്കിയിട്ടുള്ള ആളാണ് ഞാന്‍. എന്‍റെ പരേതയായ ഭാര്യ സുനന്ദയെ ഇതിലേക്ക് വലിച്ചിഴച്ചത് അനാവശ്യവും അപലപനീയവുമാണ്. അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് മറ്റാരെക്കാളും അറിയാവുന്ന ആളാണ് ഞാന്‍. സോപോറിലുള്ള അവരുടെ തകര്‍ന്ന തറവാട് വീട്ടിലേക്ക് ഞാന്‍ ഒപ്പം പോയിട്ടുണ്ട്. അവിടുത്തെ അയല്‍പക്കക്കാരോടും സുഹൃത്തുക്കളോടും സംസാരിച്ചിട്ടുണ്ട്. തനിക്കുവേണ്ടി സംസാരിക്കാന്‍ ഇല്ലാത്തപ്പോള്‍ അവരെ ഉപയോ​ഗപ്പെടുത്തുന്നവരില്‍ നിന്നും സുനന്ദയെ മാറ്റിനിര്‍ത്തുന്ന ഘടകം അവര്‍ വെറുപ്പിനു പകരം അനുരഞ്ജനത്തിലാണ് വിശ്വസിച്ചിരുന്നത് എന്നതാണെന്നും  പറയുന്നു തരൂര്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍