'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു

Published : Feb 19, 2026, 08:19 PM IST
Mohanlal

Synopsis

മോഹൻലാലിനോട് ഒരിക്കലെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ അവസരം ലഭിച്ചവരാരും സ്വാമി സാറിനെപറ്റിയും മോഹൻലാലിനെ പറ്റിയും സോഷ്യൽ മീഡിയയിൽ വരുന്നതൊന്നും വിശ്വസിക്കില്ലെന്നും സിദ്ധു പനക്കൽ പറയുന്നു. Sidhu Panakal about Mohanlal.

കഴിഞ്ഞ ദിവസം നടന്ന ഒരു പരിപാടിക്കിടെ മോഹൻലാൽ തിരക്കഥാകൃത്ത് എസ്.എൻ സ്വാമിയോട് മോശമായി പെരുമാറി എന്ന തരത്തിൽ വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. തനിക്ക് പിറകെ ക്യാമറയുമായി വന്ന ഓൺലൈൻ മീഡിയക്കാരെ കണ്ട് 'അതിനിടയിൽ കൂടി കയറിയോ' എന്ന് മോഹൻലാൽ ചോദിക്കുന്നതും സമീപത്ത് എസ്.എൻ സ്വാമി നിൽക്കുന്നതുമായ വീഡിയോ വലിയ രീതിയിൽ പ്രചരിപ്പിച്ചുകൊണ്ടായിരുന്നു എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശങ്ങൾ ഉയർന്നുവന്നത്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി എസ്.എൻ സ്വാമി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനക്കൽ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. മോഹൻലാൽ അങ്ങനെയൊരു ചോദ്യം ചോദിച്ചിട്ടുണ്ടെങ്കിൽ അത് അവിടെ വന്ന യൂട്യൂബേഴ്‌സിനോടായിരിക്കുമെന്നും എസ്.എൻ സ്വാമി സ്റ്റെപ്പ് കയറുകയല്ല ഇറങ്ങിവരികയാണെന്നും സിദ്ധു പനക്കൽ ചൂണ്ടികാണിക്കുന്നു. ക്ഷമയോടെ മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്ന് നാലായിരവും അയ്യായിരവും ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുന്ന ആളാണ് മോഹൻലാലെന്നും, അദ്ദേഹത്തോട് ഒരിക്കലെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ അവസരം ലഭിച്ചവരാരും സ്വാമി സാറിനെപറ്റിയും മോഹൻലാലിനെ പറ്റിയും സോഷ്യൽ മീഡിയയിൽ വരുന്നതൊന്നും വിശ്വസിക്കില്ലെന്നും സിദ്ധു പനക്കൽ കൂട്ടിച്ചേർത്തു.

സിദ്ധു പനക്കലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:

"അതിനിടയിൽ കൂടി കയറിയോ? "ഞാൻ ആ വീഡിയോ പലതവണ കണ്ടെങ്കിലും ഈ ചോദ്യം വ്യക്തമായിരുന്നില്ല. അങ്ങിനെ ഒരു ചോദ്യം വന്നിട്ടുണ്ടെങ്കിൽ അത് ലാലേട്ടന്റെ വീഡിയോ എടുക്കാൻ വന്ന ചാനൽ, യൂട്യൂബ് തുടങ്ങിയവരോടായിരിക്കും കാരണം SN സ്വാമി സാർ സ്റ്റെപ്പ് കയറുകയല്ല പതുക്കെ ഇറങ്ങി വരികയാണ്. അദ്ദേഹത്തിന് പിന്നിൽ വേഗത്തിൽ ഇറങ്ങിവരുന്ന ലാലേട്ടൻ പതുക്കെ ഇറങ്ങുന്ന സ്വാമിസാറിനോട് ആരും സ്വാഭാവികമായി പറയുന്ന കാര്യമാണ് പറഞ്ഞത്. "ഒരു ശകലം മാറി നിന്നാൽ ഞാൻ അങ്ങോട്ട് പോകും" തരുൺമൂർത്തി ആയാൽ ഇങ്ങനെ പറയുമോ എന്നാണ് മറ്റൊരു ചോദ്യം. തീർച്ചയായും ഉണ്ടാകും തരുൺമൂർത്തി പതുക്കെഇറങ്ങി വരികയാണെങ്കിൽ പിന്നാലെ ലാലേട്ടൻ തിരക്കിട്ട് വന്നാൽ ഇതു തന്നെയായിരിക്കും സംഭവിക്കുക. തൊടുപുഴയിൽ തരുൺ മൂർത്തിയുടെ പടത്തിലാണല്ലോ അദ്ദേഹം അഭിനയിക്കുന്നത്. ലൊക്കേഷനിലേക്ക് തിരിച്ചെത്താനുള്ള തിരക്കിട്ട യാത്രയിലുമായിരിക്കും അദ്ദേഹം.

ക്ഷമയോടെ മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്ന് നാലായിരവും അയ്യായിരവും ആരാധകരുടെ കൂടെ ഫോട്ടോ എടുക്കുന്ന ആളാണ് ലാലേട്ടൻ. സീനിയേഴ്സിനെ ബഹുമാനിക്കുന്നതിൽ ഒരു വീഴ്ചയും അദ്ദേഹം കാണിക്കാറില്ലെന്ന് മാത്രമല്ല അവരെ അപമാനിക്കുന്നത് അദ്ദേഹം അനുവദിക്കുകയുമില്ല. അത് ഇന്ന് തുടങ്ങിയ ശീലമല്ല ലാലേട്ടൻ സിനിമയിൽ വന്ന കാലം മുതൽ അങ്ങനെയാണ്.

ലാലേട്ടൻ സിനിമയിൽ വന്ന ആദ്യകാലത്ത് പ്രേംനസീർ സാറും ലാലേട്ടനും അഭിനയിക്കുന്ന ഒരു ഔട്ട്ഡോർ ഷൂട്ടിങ്ങിനിടയിൽ കാണികളിൽ ഒരാൾ നസീർ സാറിനെതിരെ മോശം കമന്റ് വിളിച്ചു പറഞ്ഞപ്പോൾ അതു പറഞ്ഞയാളെ പിടിച്ചുനിർത്തി അടിച്ച ആളാണ് ലാലേട്ടൻ എന്ന് ജോൺ ബ്രിട്ടാസു മായുള്ള ഒരു ഇന്റർവ്യൂവിൽ ബ്രിട്ടാസിന്റെ ഒരു ചോദ്യത്തിന് മറുപടിയായി ലാലേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരാൾ സ്വാമി സാറിനെ അപമാനിച്ചു എന്ന് പറഞ്ഞാൽ അത് ശുദ്ധ അസംബന്ധമാണ്. ലാലേട്ടനോട് ഒരിക്കലെങ്കിലും സംസാരിക്കാനോ പരിചയപ്പെടാനോ അവസരം ലഭിച്ചവരാരും സ്വാമി സാറിനെപറ്റിയും ലാലേട്ടനെ പറ്റിയും സോഷ്യൽ മീഡിയയിൽ വരുന്നതൊന്നും വിശ്വസിക്കില്ല.

ഒരു ഫോട്ടോ എടുക്കുന്നതുപോലും ബുദ്ധിമുട്ടാണെന്ന് കരുതുന്നവർക്കിടയിൽ ഫോട്ടോയ്ക്ക് നിന്നാൽ, അവിടെ നിന്നാൽ ശരിക്ക് ലൈറ്റ് കിട്ടില്ല അങ്ങോട്ട് മാറി നിൽക്കാം എന്ന് പറഞ്ഞ് ഫോട്ടോ എടുപ്പിച്ച് അത് കറക്റ്റ് ആയി കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടേ ലാലേട്ടൻ തിരക്കില്ലെങ്കിൽ ആളുകളെ പറഞ്ഞു വിടു . കുറേ ആളുകൾ ഫോട്ടോ എടുക്കാൻ ഉണ്ടെങ്കിൽ ഫോട്ടോഗ്രാഫറോട് ഇടയ്ക്ക് വിളിച്ചു ചോദിക്കും ശരിയായി കിട്ടിയോ എന്ന്. ഒരാൾക്ക് ഫോട്ടോ എടുക്കാൻ വല്ലപ്പോഴും കിട്ടുന്ന ഈ അപൂർവ്വ അവസരം പാഴായി പോകരുത് എന്ന ചിന്ത ഉള്ളതുകൊണ്ടാണ് അത്. അങ്ങനെ ചെറിയ കാര്യം മുതൽ വലിയ കാര്യങ്ങൾ വരെ ഓരോന്നും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ആളാണ് ലാലേട്ടൻ.

പിന്നെ കേട്ടത് പഴയ ചില സിനിമ പ്രവർത്തകരെയും പ്രൊഡ്യൂസർമാരെയും അവരുടെ അവസാനകാലത്ത് ലാലേട്ടൻ സഹായിച്ചില്ല എന്നാണ്. ചിലർ ചെയ്യുന്നതുപോലെ സഹായം ചെയ്യുമ്പോൾ അത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന ആളല്ല ലാലേട്ടൻ. സഹായം സ്വീകരിച്ചവർ ആ കാരുണ്യവും മനസ്സും തിരിച്ചറിയുന്നുണ്ട്. അത് ഈ പറയുന്നവർക്ക് എല്ലാം കിട്ടിയിട്ടുമുണ്ട്.

കേരളത്തിൽ എന്ത് ദുരിതമോ ദുരന്തമോ ഉണ്ടായാൽ, ആദ്യം സഹായവുമായി എത്തുന്നത് ലാലേട്ടനെ പോലെയുള്ള വരല്ലേ. തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ മുഖേന അദ്ദേഹം ചെയ്യുന്ന സേവനങ്ങളും സഹായങ്ങളും ശ്ലാഹിക്കപ്പെടേണ്ടത് തന്നെയാണ്. പബ്ലിക്കായി പറയാതെ, പൊതുജനങ്ങൾ അറിയാതെ വിശ്വശാന്തി ഫൗണ്ടേഷനിലൂടെ ലാലേട്ടൻ ചെയ്യുന്ന സൽപ്രവർത്തികൾ അതിന്റെ ഗുണഭോക്താക്കൾക്കും വിശ്വശാന്തിയുടെ പ്രവർത്തകർക്കും മാത്രം അറിയാവുന്ന സത്യം. കോവിഡ് കാലത്ത് ഗവൺമെന്റിനും സിനിമ സംഘടനയ്ക്കും ചെയ്ത സഹായങ്ങൾക്ക് പുറമേ പഴയ കാലം മുതൽ തന്റെ കൂടെ പ്രവർത്തിച്ചവരെയും ഇപ്പോൾ പ്രവർത്തിക്കുന്നവരെയും ഫോൺ ചെയ്ത് സംസാരിക്കുകയും സഹായങ്ങൾ ആവശ്യമുള്ളവർക്ക് അത് നൽകുകയും ചെയ്തിട്ടുണ്ട് ലാലേട്ടൻ. ഇതെങ്ങനെ എനിക്കറിയാം എന്ന് ചോദിച്ചാൽ ലാലേട്ടന്റെ കയ്യിൽ ഇല്ലാത്തവരുടെ ഫോൺ നമ്പർ എന്റെ കയ്യിൽ നിന്നാണ് അദ്ദേഹം വാങ്ങിയിരുന്നത്. മിക്കവാറും ദിവസങ്ങളിൽ എന്നെയും വിളിക്കുമായിരുന്നു. ലാലേട്ടനും എസ് എൻ സ്വാമി സാറും തമ്മിൽ എന്നും നല്ല ബന്ധത്തിൽ തന്നെയാണ്. പ്രസിദ്ധീകരിക്കും മുൻപ് അറ്റ്ലിസ്റ്റ് സ്വാമിയോടെങ്കിലും ഒന്ന് ചോദിക്കണമായിരുന്നു എന്താ സംഭവിച്ചത് എന്ന്. കാള പെറ്റു എന്ന് കേട്ടാൽ ഉടൻ കയർ എടുക്കരുത്. പെറ്റത് കാളയാണോ പശുവാണോ എന്ന് ഉറപ്പിക്കുക കൂടി വേണം.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'പരാതിക്കാരി സിപിഎം ഉന്നത നേതാവിന്റെ അടുത്തബന്ധു; രാത്രി ഫ്ലാറ്റിന്റെ ഡോറുകൾ കുത്തിത്തുറന്നാണ് പോലീസ് അകത്തുകയറിയത്': 'അഭിലാഷം' സംവിധായകൻ ഷംസുദ്ധീൻ
വൻകരകൾ കടന്നുവന്ന പ്രണയകഥ; രാഹുൽ റിജി നായരുടെ 'കിങ്കരകാവ്യം' 'അനി-മേള'യിലേക്ക്