
ഗായികമാരും സഹോദരിമാരുമായ അമൃത സുരേഷും അഭിരാമി സുരേഷും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. അമൃതക്കു സംഭവിച്ച അബദ്ധത്തെപ്പറ്റി പറഞ്ഞുകൊണ്ടുള്ളതാണ് ഇരുവരുടെയും പുതിയ വ്ളോഗ്. താൻ സൈബർ തട്ടിപ്പിന് ഇരയായ വാർത്തയാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
''ഒരു ദിവസം സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ കസിൻ സിസ്റ്ററായ ബിന്ദു ചേച്ചിയുടെ നമ്പരിൽ നിന്ന് വാട്സാപ്പിലൊരു മെസേജ് വന്നു. എനിക്ക് 45,000 രൂപ വേണം, എമർജൻസിയാണ്. ഈ നമ്പരിലേക്ക് ഇടണമെന്ന് പറഞ്ഞായിരുന്നു മെസേജ്. അക്കൗണ്ടിൽ അപ്പോൾ നാൽപ്പത്തിയയ്യായിരം ഉണ്ടായിരുന്നു. എനിക്ക് ഇന്ന് ഇഎംഐ കട്ടുള്ളതാണെന്ന് പറഞ്ഞപ്പോൾ ഒരു മണിക്കൂറിനകം തിരിച്ച് ഇട്ടുതരാമെന്ന് ചേച്ചി പറഞ്ഞു. സ്റ്റുഡിയോയിലായതിനാൽ ഫോൺ വിളിക്കാനൊന്നും നിന്നില്ല. ചേച്ചിയുടെ യുപിഐ വർക്ക് ചെയ്യുന്നില്ലെന്നും പറഞ്ഞ് മറ്റൊരു ഐഡിയും തന്നു. ഞാൻ അപ്പോൾത്തന്നെ പൈസ അയച്ചുകൊടുത്തു. അതിന്റെ സ്‌ക്രീൻഷോട്ടും ഒരു സെൽഫിയും കൂടി അയച്ചു. താങ്ക്യൂ എന്ന് പറഞ്ഞ് ചേച്ചിയുടെ മെസേജും പിന്നാലെ വന്നു.
ഒരു 30,000 കൂടി ഇടുമോയെന്ന് ചോദിച്ച് വീണ്ടും മെസേജ് വന്നു. എന്റെ കൈയിൽ അപ്പോൾ അത്രയും പൈസയില്ലായിരുന്നു. ഞാൻ അപ്പോൾത്തന്നെ ചേച്ചിയെ വീഡിയോ കോൾ ചെയ്തു. പക്ഷേ കട്ട് ചെയ്തു. അപ്പോൾത്തന്നെ നോർമൽ കോൾ വിളിച്ചു. അമ്മൂ, എന്റെ വാട്‍സ്‍ആപ്പ് ആരോ ഹാക്ക് ചെയ്‍തു, നീ പൈസ അയച്ചുകൊടുക്കല്ലേയെന്നാണ് ചേച്ചി ഫോണെടുത്തയുടൻ പറഞ്ഞത്. അപ്പോഴേക്കും എന്റെ കാശും സെൽഫിയും പോയിരുന്നു'', അമൃത സുരേഷ് പറഞ്ഞു.
ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോൾ സൈബര്‍ തട്ടിപ്പിനെക്കുറിച്ചു കേൾക്കുന്ന മുന്നറിയിപ്പ് ആരും അവഗണിക്കരുതെന്നും ഇതെന്തൊരു ശല്യമാണെന്ന് ആദ്യമൊക്കെ താനും കരുതിയിരുന്നതായും അമൃത കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ