'സംഗീത ലോകത്ത് നിന്നും നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ല'; മുന്നറിയിപ്പുമായി സോനു നിഗം

By Web TeamFirst Published Jun 19, 2020, 1:53 PM IST
Highlights

സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ല.സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്. ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി മോശമാണെന്നും സോനു നിഗം പറയുന്നു.

മുംബൈ: യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡ് സംഗീത മേഖലയില്‍ നടക്കുന്ന തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിച്ച് പ്രശസ്ത ബോളിവുഡ് ഗായകന്‍ സോനു നിഗം. ഇപ്പോള്‍ കേട്ടത് ഒരു നടന്‍റെ മരണവാര്‍ത്തയാണ്, സംഗീത ലോകത്ത് നിന്നും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഏറെ താമസമില്ലെന്ന്  സോനു നിഗം പറയുന്നു. സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളത്. ചെറുപ്രായത്തില്‍ ഇവിടെ എത്തിയതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. പക്ഷേ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി മോശമാണ്. 

അത്തരമൊരു അന്തരീക്ഷമാണ് മ്യൂസിക് കമ്പനികള്‍ ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. നിര്‍മ്മാതാവും സംവിധായകനും നവാഗതര്‍ക്കൊപ്പം സംഗീതം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ പോലുംം അനുവദിക്കാത്ത മ്യൂസിക് കമ്പനികളാണ് ഇവിടെയുള്ളത്. നിങ്ങള്‍ ബിസിനസ് ചെയ്യുന്നവരാണ് അത് താന്‍ മനസിലാക്കുന്നു. രണ്ട് പേരാണ് മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്നത്. എനിക്ക് പാടണമെന്ന് ഇല്ല, ഇനി അവസരം ലഭിച്ചില്ലെങ്കിലും തനിക്ക് പ്രശ്നമില്ല. പക്ഷേ  നിങ്ങളുടെ പെരുമാറ്റം കൊണ്ട് നവാഗതരുടെ കണ്ണില്‍ നിന്നും രക്തം കണ്ണീരായി വരുന്ന അവസ്ഥയ്ക്ക് താന്‍ സാക്ഷിയാണ്. നിങ്ങള്‍ അവരെ സമ്മര്‍ദ്ദത്തില്‍ ആക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അത് ശരിയല്ല. അവര്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ ഈ അന്തരീക്ഷം മാറുമെന്നും സോനും നിഗം മ്യൂസിക് മാഫിയയെ കുറ്റപ്പെടുത്തുന്നു.

നവാഗതരോട് കുറച്ചെങ്കിലും കരുണ കാണിക്കണം. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. തന്നെ വിളിച്ച് വരുത്തി പാട്ട് പാടിച്ച ശേഷം അത് സിനിമയില്‍ നിന്ന് ഒഴിവാക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. വളരെ തുച്ഛമായ വരുമാനം സംഗീത സംവിധായകര്‍ക്കും ഗാനരചയിതാക്കള്‍ക്കും നല്‍കുന്നതില്‍ നിങ്ങള്‍ക്ക് തെറ്റൊന്നും തോന്നുന്നില്ലേ. നവാഗതരേക്കൊണ്ട് പത്ത് പാട്ട് പാടിക്കും അവയെല്ലാം ഒഴിവാക്കും ഇതാണ് മുംബൈയില്‍ നടക്കുന്നത്. ഇത് നവാഗതരില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം വലുതാണ്. താങ്ങാനാവാതെ അവര്‍ എന്തെങ്കിലും കടുത്ത നിലപാട് സ്വീകരിച്ചാല്‍ നഷ്ടമാകുന്നത് അനുഗ്രഹീതരായ കലാകാരന്മാരെയും കലാകാരികളേയുമാകുമെന്നും സോനു നിഗം ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വ്യക്തമാക്കി. 

click me!