രാത്രിയിൽ ഓക്സിജനില്ലെന്ന ഫോൺവിളി; എത്തിച്ചത് 15 സിലിണ്ടർ, 22 രോഗികളുടെ ജീവന്‍ രക്ഷിച്ച് സോനു സൂദ്

By Web TeamFirst Published May 5, 2021, 4:40 PM IST
Highlights

ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ രണ്ട് പേര്‍ മരണപ്പെട്ടപ്പോഴാണ് എആര്‍കെ ആശുപത്രിയില്‍ നിന്നും സോനൂ സൂദ് ചാരിറ്റി ഫൗണ്ടേഷനിലേക്ക് ഓക്‌സിജന്‍ അത്യാവശ്യമായി വേണമെന്ന ആവശ്യപ്പെട്ട ഫോണ്‍ വരുന്നത്. 

കൊവിഡിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച താരമാണ് സോനുസൂ​ദ്. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർവരെ രം​ഗത്തെത്തി. പൊതുപ്രവർത്തനങ്ങളിൽ സജീവമായി തന്നെ നിൽക്കുകയാണ് താരം. ഇപ്പോഴിതാ  ബെംഗളുരുവിലെ എആർകെ ആശുപത്രിയിലെ 22ഓളം പേരുടെ ജീവനാണ് സോനു സൂദും സംഘവും രക്ഷിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും എസ്ഓഎസ് സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അത്യാവശ്യമായി വേണ്ട ഓക്‌സിജന്‍ സോനു സൂദിന് എത്തിക്കാന്‍ സാധിച്ചു.

ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഏകദേശം 22 പേരുടെ ജീവന്‍ അപകടത്തിലായിരുന്നു. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ രണ്ട് പേര്‍ മരണപ്പെട്ടപ്പോഴാണ് എആര്‍കെ ആശുപത്രിയില്‍ നിന്നും സോനൂ സൂദ് ചാരിറ്റി ഫൗണ്ടേഷനിലേക്ക് ഓക്‌സിജന്‍ അത്യാവശ്യമായി വേണമെന്ന ആവശ്യപ്പെട്ട ഫോണ്‍ വരുന്നത്. അപ്പോള്‍ തന്നെ ടീം ഓക്‌സിജന് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു. കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 15 ഓക്‌സിജന്‍ സിലിന്‍ഡറുകളാണ് അവര്‍ ആശുപത്രിയിലേക്ക് എത്തിച്ചത്.

‘ഇത് ടീം വര്‍ക്കും നമ്മുടെ രാജ്യത്തെ ജനങ്ങളെ സഹായിക്കണം എന്ന മനോഭാവവും കാരണം സംഭവിച്ചതാണ്. ഞങ്ങള്‍ക്ക് ഫോണ്‍ വന്ന നിമിഷം തന്നെ സംഭവം ശരിയാണോ എന്ന തിരക്കുകയും, പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. എന്റെ ടീം രാത്രി മുഴുവനും മറ്റൊന്നും ചിന്തിക്കാതെ ഓക്‌സിജന്‍ ലഭിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു. അതില്‍ എന്തെങ്കിലും പിഴവ് വന്നിരുന്നെങ്കില്‍ ഒരുപാട് പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടേനെ’എന്നാണ് സോനു ഇതിനോട് പ്രതികരിച്ചത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!