ഈ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മകന്റെ സാന്നിധ്യവും സംവിധായകരും സഹപ്രവർത്തകരുമടങ്ങിയ സുഹൃത്തുക്കളുടെ ശക്തമായ പിന്തുണയും സഹായിച്ചുവെന്നും, അവരാണ് തന്റെ യഥാർത്ഥ സമ്പാദ്യമെന്നും ഭഗത് പറയുന്നു. ‘After the divorce I turned to alcohol and was on the verge of suicide’ Bhagath Manuel opens up

'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഭഗത് മാനുവൽ. പിന്നീട് ചെറിയ പല വേഷങ്ങളിലൂടെ വിവാദ സിനിമകളുടെ ഭാഗമായ ഭഗത്, ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിലൂടെ വീണ്ടും ശ്രദ്ധേയനായി. ചിത്രത്തിൻറെ മൂന്നാം ഭാഗമായ ആട് 3 യിലും ഭഗത് കഥാപാത്രമായി എത്തുന്നുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ചും അതിന് ശേഷം കടന്നുപോയ മാനസികാവസ്ഥയെ കുറിച്ചും സംസാരിക്കുകയാണ് ഭഗത് മാനുവൽ.

"വിവാഹമോചനത്തിൽ എത്തുമെന്നത‍് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എറണാകുളത്ത് തന്നെയുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ വിവാഹം ചെയ്തത്. സിനിമയിലേക്ക് വന്നശേഷമായിരുന്നു വിവാഹം. ഒരു മകനുണ്ട്. അവൻ എനിക്കൊപ്പമാണ്. പ്രാർഥനയും മറ്റുമായി മുന്നോട്ട് പോയിരുന്ന കുടുംബമായിരുന്നു എന്റേത്. പണ്ട് നെക്സലേറ്റായിരുന്ന അപ്പൻ പിന്നീട് കരിസ്മാറ്റിക്കായി മാറുകയായിരുന്നു. അങ്ങൊരു അപ്പന്റെ മകനായി ജീവിച്ച് വന്നിട്ട് പെട്ടന്ന് വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടിയില്ല. ഞാൻ മ​ദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. ഡിവോഴ്സ് സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾ ആ സമയത്ത് ഉണ്ടായിരുന്നു. എന്റേത് പ്രണയ വിവാഹമായിരുന്നു. ഡിവോഴ്സിന് ശേഷമുണ്ടായ ജീവിതത്തിൽ നിന്ന് പുറത്ത് വരാൻ ഒരുപാട് സമയം എടുത്തു." ഭഗത് പറയുന്നു.

"മകൻ ഒപ്പമുണ്ടെന്നുള്ളത് വലിയൊരു അനു​ഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും. മലർവാടി ആർട്സ് ക്ലബ് കഴിഞ്ഞശേഷമായിരുന്നു വിവാഹം. എനിക്ക് ഒരു സഹോദരിയാണ് കൂടപ്പിറപ്പായി ഉള്ളത്. വിവാഹമോചനശേഷം ഞാൻ കൊച്ചിയിൽ തന്നെയായിരുന്നു താമസം. അതുകൊണ്ട് കുടുംബ പ്രശ്നങ്ങൾ വീട്ടുകാർ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് എന്റെ നാട്ടിൽ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു. പൃഥ്വിരാജിന്റെ ഫ്ലാറ്റിന്റെ തൊട്ട് താഴെയായിരുന്നു ഞാനും താമസിച്ചിരുന്നത്. ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള എല്ലാ സുഹൃത്തുക്കളെല്ലാം ബിസിയായിരുന്നു. ഞാൻ ബിസിയാണെന്ന് അവരും കരുതി. അങ്ങനെ അങ്ങനെ ഒറ്റപ്പെട്ട് നിന്ന്, തന്നെയിരുന്ന് കള്ള് കുടി ആരംഭിച്ചു. ലൈഫ് കുറേ അങ്ങ് കയ്യിൽ നിന്നും പോയി. അതിൽ നിന്നെല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും കൂട്ടുകാർ തന്നെയാണ്." ഭഗത് പറയുന്നു.

"ആത്മഹത്യയുടെ വക്കിലായിരുന്നു ഞാൻ. അന്ന് ഡോർ തള്ളി തുറന്ന് കയറി വന്ന രണ്ട് സുഹൃത്തുക്കളാണ് സംവിധായകൻ മനുവും ജിയോയുമൊക്കെ. അന്ന് മുതൽ അവന്മാർ ഉറങ്ങുന്നത് പോലും എനിക്കൊപ്പമായിരുന്നു. ആറ്, ഏഴ് മാസം അങ്ങനെയായിരുന്നു. ഓരോ സമയത്തും ഓരോ മാലാഖമാർ ഇതുപോലെ കൂട്ടുകാരുടെ രൂപത്തിൽ എന്റെ ജീവിതത്തിലേക്ക് വരാറുണ്ട്. അതുപോലെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. എല്ലാ ദിവസവും അവന് ഞാൻ ​ഗുഡ് മോണിങ് അയക്കും. അജു മറുപടി അയയ്ക്കാറില്ല. പക്ഷേ ഏതെങ്കിലും ഒരു ദിവസം മെസേജ് മുടങ്ങിയാൽ ഉടനെ അവന്റെ കോൾ വരും. അത് എനിക്ക് ഒരു ധൈര്യമാണ്. അതുപോലെ തന്നൊണ് മിഥുനും. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്. ഒരു വിവാഹ ജീവിതം തകർന്നു എന്നതുകൊണ്ട് ജീവിതം തീരില്ല. നമുക്ക് വേണ്ടതിനെ ദൈവം കൊണ്ട് തരും." ഭഗത് മാനുവൽ കൂട്ടിച്ചേർത്തു. ഷെഫ് നളന് നൽകിയ അഭിമുഖത്തിലായിഉർന്നു ഭഗത് മാനുവലിന്റെ പ്രതികരണം.