ആർആർആറിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു സംവിധായകന്റെ പ്രതികരണം.
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് എസ് എസ് രാജമൗലി(SS Rajamouli). ദേശം ഭാഷാ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ സിനിമയ്ക്കായി നിരവധി പേരാണ് കാത്തിരിക്കുന്നത്. നിലവിൽ ആർആർആർ(rrr movie) എന്ന ചിത്രമാണ് രാജമൗലിയുടേതായി പുറത്തുവരാനിരിക്കുന്നത്. രാംചരണ്‍, ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിലെ നായിക ബോളിവുഡ് താരം ആലിയ ഭട്ടാണ്. 2022 ജനുവരി 7ന് സിനിമ തിയേറ്ററുകളിൽ എത്തും. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ചും താരരാജാക്കന്മാരായ മമ്മൂട്ടിയെയും(mammootty) മോഹൻലാലിനെയും(mohanlal) കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ആർആർആറിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു സംവിധായകന്റെ പ്രതികരണം.''തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്. അല്ലാതെ ശരി, ഇതൊരു മലയാളി നടനെ വച്ച് ചെയ്യാം തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീര്‍ച്ചയായും മമ്മൂട്ടി സാറിനെയും മോഹന്‍ലാല്‍ സാറിനെയും വച്ച് ചെയ്യാന്‍ സാധിക്കുന്ന കഥയും കഥാപാത്രവും വന്നാല്‍ അങ്ങനെ ഒരു സിനിമ ഉണ്ടാവും'' രാജമൗലി പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ടെന്നും രാജമൗലി പറയുന്നു. മലയാള സിനിമ ഇപ്പോഴല്ല ശ്രദ്ധിയ്ക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തിലേറെയായി മലയാള സിനിമ പലരും റഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകള്‍ മലയാള സിനിമ ഒടിടിയിലൂടെ കണ്ടത് ഈ ലോക്ക് ഡൗണ്‍ സമയത്ത് ആണെന്ന് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആര്‍ആര്‍ആറിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്.'ബാഹുബലി 2'ന്‍റെ വന്‍ വിജയത്തിനു ശേഷം 2018 നവംബര്‍ 19നാണ് രാജമൗലി 'ആര്‍ആര്‍ആറി'ന്‍റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ കൊവിഡ് കാരണം മാസങ്ങളോളം നിര്‍ത്തിവെക്കേണ്ടിവന്ന ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വീണ്ടും പുനരാരംഭിച്ചത്. അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങി വന്‍ താരനിരയെയാണ് രാജമൗലി അണിനിരത്തുന്നത്.
1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. അതേസമയം ഇവര്‍ യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ല. ഇരുവരും പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി ഒരുക്കിയിരിക്കുന്നത്.