
ഒരു സിനിമ റിലീസ് ചെയ്യുന്നതിന് പിന്നിൽ ഒട്ടനവധി പേരുടെ കഷ്ടപ്പാടുകളുണ്ട്. മുൻനിരയിൽ ഒന്നും കാണപ്പെടാത്ത, അല്ലെങ്കിൽ അവരുടെ പേരുകൾ പോലും ഒരിടത്തും വരാത്ത നിരവധി പേരുടെ കഷ്ടപ്പാട്. അവരവരുടെ ജോലിയ്ക്ക് വേണ്ടി അങ്ങേ അറ്റം കിണഞ്ഞ് പരിശ്രമിക്കുന്നവരാണ് ഇവരെല്ലാവരും. അതുപോലെ തന്നെ തങ്ങളുടെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റവും വരെയും പോകുന്ന ആർട്ടിസ്റ്റുകളും ഉണ്ട്. അക്കൂട്ടത്തിലൊരാളുടെ വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ.
ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ആന്റണി വർഗീസ് ചിത്രം കാട്ടാളനിലെ ഒരു ബിടിഎസ് വീഡിയോ ആണിത്. ചിത്രത്തിൽ ജഗദീഷ് അവതരിപ്പിക്കുന്ന അലി എന്ന കഥാപാത്രം മരത്തിൽ കെട്ടിത്തൂക്കിയ ഒരാളെ തീ കൊളുത്തുന്നുണ്ട്. ഇത് ഒറിജിനൽ ആയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. സ്റ്റണ്ട് ആർട്ടിസ്റ്റ് കലൈ ആണ് ആ റോൾ ചെയ്തിരിക്കുന്നത്. തലകീഴായി കെട്ടിയ അദ്ദേഹം എല്ലാം മുൻകരുതലുകളും എടുത്ത ശേഷമാണ് ജഗദീഷ് തീ കൊളുത്തുന്നത്.
ഏതാനും നിമിഷം നീണ്ടു നിന്ന ഷോട്ടിന് ശേഷം ഉടൻ തന്നെ കലൈയെ രക്ഷിക്കുന്നതും തീ അണയ്ക്കുന്നതുമെല്ലാം വീഡിയോയിൽ ദൃശ്യമാണ്. ചുറ്റും കൂടി നിന്നവർ നിറ കയ്യടികളോടെയാണ് കലൈയെ പ്രവർത്തിയെ ഏറ്റെടുത്തത്. 'കാട്ടാളൻ സിനിമയിലെ എൻ്റെ തീ ഷോട്ട്', എന്ന് കുറിച്ചുകൊണ്ട് കലൈ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നതും. ഇതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്.
'ഇതൊക്കെ സ്ക്രീനിൽ വരുമ്പോൾ നായകന്മാർ മാത്രം ഫേമസ് ആയി കയ്യടി വാങ്ങുന്നു. ഇതിന് പിന്നിൽ ജീവൻ മരണ പോരാട്ടം നടത്തുന്ന ഇതുപോലുള്ളവർ ആരുമറിയാതെ നമ്മളിൽ ഒരാളായി ജീവിക്കുന്നു. നിങ്ങളാണ് യഥാർത്ഥ ഹീറോ, ആരും ആറിയാതെ പോകുന്ന സിനിമയ്ക്ക് പിന്നിലെ എഫേർട്ട്, ഇത് സപ്പോർട്ടിംഗ് ആക്ടർ അല്ല ഹീറോ ആണ്, ഇവരെ ഒക്കെ വച്ചാണ് അഭിമുഖങ്ങൾ എടുക്കേണ്ടത്', എന്നിങ്ങനെ പോകുന്നു കലൈയെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകൾ. സൂക്ഷിക്കണമെന്നും എഐയുടെ കാലത്ത് ഇത്രയും റിസ്ക് വേണമായിരുന്നുവോ എന്ന് ചോദിച്ച് ആശങ്ക അറിയിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ