
ബോക്സ് ഓഫീസില്‍ ചലനം സൃഷ്ടിച്ച തമിഴ് ചിത്രങ്ങളായ 2.0, അതിന്‍റെ ആദ്യ ഭാഗമായിരുന്ന എന്തിരന്‍ എന്നീ സിനിമകളുടെ സബ് ടൈറ്റില്‍ ഒരുക്കിയ തനിക്ക് ഇനിയും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് തമിഴിലെ പ്രമുഖ സബ്ടൈറ്റിലിസ്റ്റ് രേഖ്‍സ്. ട്വിറ്ററിലൂടെ രേഖ്‍സ് നടത്തിയ ആരോപണം ആസ്വാദകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്.
ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 2.0യുടെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഇംഗ്ലീഷ് സബ് ടൈറ്റിലിംഗ് ആണ് രേഖ്‍സ് നിര്‍വ്വഹിച്ചത്. എന്നാല്‍ ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും തനിക്കും ഒപ്പമുള്ളവര്‍ക്കും നിര്‍മ്മാതാക്കള്‍ ഇനിയും പ്രതിഫലം നല്‍കിയിട്ടില്ലെന്ന് രേഖ്‍സ് ആരോപിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഇ-മെയിലുകള്‍ക്കോ ടെലിഫോണ്‍ കോളുകള്‍ക്കോ ലൈക്ക പ്രൊഡക്ഷന്‍സ് മറുപടി നല്‍കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു. അതിനാലാണ് ട്വിറ്ററിലൂടെ ഇക്കാര്യം തനിക്ക് പറയേണ്ടിവന്നതെന്നും.
2.0 നിര്‍മ്മാതാവില്‍ നിന്ന് നേരിട്ട അനീതിയെക്കുറിച്ചുള്ള ട്വീറ്റിന് ശേഷമാണ് രേഖ്‍സ് 2.0യുടെ ആദ്യ ഭാഗമായിരുന്ന എന്തിരന്‍റെ കാര്യവും അറിയിക്കുന്നത്. സണ്‍ പിക്ചേഴ്‍സ് നിര്‍മ്മിച്ച എന്തിരന് സബ്ടൈറ്റിലിംഗ് നിര്‍വ്വഹിച്ചതിനും പ്രതിഫലമൊന്നും ലഭിച്ചില്ലെന്ന് അവര്‍ പറയുന്നു. ഇക്കാര്യം നേരിട്ട് ഉന്നയിക്കാന്‍ സണ്‍ പിക്ചേഴ്സിന്‍റെ ഓഫീസില്‍ എത്തിയപ്പോള്‍ പരിശോധിച്ച ശേഷം അറിയിക്കാമെന്നാണ് അവര്‍ അറിയിച്ചതെന്നും പ്രതിഫലത്തിനായി ഇപ്പോഴും താന്‍ കാത്തിരിപ്പ് തുടരുകയാണെന്നും രേഖ്‍സ് ട്വിറ്ററില്‍ കുറിച്ചു. എന്തിരന്‍റെ സമയത്ത് തന്നെ ഷങ്കറിനെ ഇക്കാര്യം അറിയിച്ചതാണെന്നും അദ്ദേഹം ക്ഷമ ചോദിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. "നന്‍പന്‍റെ സബ് ടൈറ്റില്‍ (ഷങ്കര്‍ എന്തിരന് ശേഷം സംവിധാനം ചെയ്ത ചിത്രം-2012) പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ഇക്കാര്യം പരിഹരിക്കാമെന്നാണ് അദ്ദേഹം അന്ന് ഉറപ്പ് നല്‍കിയത്." രജനീകാന്തിനെയോ ഷങ്കറിനെയോ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനില്ലെന്നും ഇത് നിര്‍മ്മാതാക്കളുമായുള്ള പ്രശ്നമാണെന്നുമാണ് രേഖ്‍സിന്‍റെ നിലപാട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ