ഓൺലൈൻ റിലീസിനൊരുങ്ങിയ സാഹചര്യം തിയറ്റർ ഉടമകൾ മനസിലാക്കുമെന്ന് കരുതുന്നതായും വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കൊച്ചി: ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് തിയറ്റര്‍ ഉടമകളുമായുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് പ്രതീക്ഷിക്കുന്നതായി നിർമാതാവ് വിജയ് ബാബു. ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ സിനിമാ റിലീസുമായി ബന്ധപ്പെട്ട് തനിക്ക് മുൻപിൽ മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നു. കാര്യങ്ങൾ വിശദീകരിച്ച് കത്ത് നൽകിയിരുന്നു. ഓൺലൈൻ റിലീസിനൊരുങ്ങിയ സാഹചര്യം തിയറ്റർ ഉടമകൾ മനസിലാക്കുമെന്ന് കരുതുന്നതായും വിജയ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈൻ റിലീസ് ചിത്രം സൂഫിയും സുജാതയും രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ എത്തും. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. വിജയ് ബാബു നിര്‍മ്മിച്ച സിനിമയില്‍ ജയസൂര്യക്ക് പുറമെ ബോളിവുഡ് താരം അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരൻ തുടങ്ങിയവരും അഭിനയിക്കുന്നു. നരണിപ്പുഴ ഷാനവാസാണ് സംവിധാനം. സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും.
സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു നിര്‍മ്മാതാവ് വിജയ് ബാബു.