
മുംബൈ: ഇന്ത്യയ്ക്കും പാകിസ്ഥാനിലും ഇടയിലുള്ള പ്രശ്നം വെറും രാഷ്ട്രീയ കളി മാത്രമാണെന്ന് നടന്‍ സണ്ണി ഡിയോള്‍. ഇതോടെ നടനെതിരെ വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. തന്‍റെ പുതിയ ചിത്രമായ ഗദര്‍ 2 വിന്‍റെ ട്രെയിലര്‍ ലോഞ്ചിലാണ് സണ്ണി വിവാദ പരാമര്‍ശം നടത്തിയത്. കാര്‍ഗില്‍ വിജയ് ദിവസിനാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഗദര്‍ 2 സംവിധായകന്‍ അനില്‍ ശര്‍മ്മ, സണ്ണി ഡിയോള്‍, അമീഷ പട്ടേല്‍ എന്നിവര്‍ ട്രെയിലര്‍ ലോഞ്ചിന് എത്തിയിരുന്നു.
പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോള്‍. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള വൈരാഗ്യത്തിന് കാരണം രാഷ്ട്രീയ കളികളാണ് എന്നാണ് സണ്ണി പറഞ്ഞത്. "മനുഷ്യത്വമായിരിക്കണം നമ്മുടെ സത്ത. രണ്ട് രാജ്യങ്ങൾ തമ്മില്‍ ഏതെങ്കിലും പോര് നടക്കരുത്. ഇരുവശത്തും സ്നേഹമുണ്ട്. രാഷ്ട്രീയ ദുഷ്പ്രചാരണ കളികളാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെറുപ്പ് സൃഷ്ടിക്കുന്നത്. രണ്ട് രാജ്യങ്ങളും സമാധാനം തേടുന്ന ജനങ്ങളെ ഉൾക്കൊള്ളുന്നതാണ് ഈ ചിത്രത്തിന്‍റെ (ഗദര്‍ 2) ഉള്ളടക്കം. കാരണം നാം അടിസ്ഥാനപരമായി ഒന്നാണ്" - എന്നാണ് ട്രെയിലര്‍ ലോഞ്ചില്‍ സണ്ണി ഡിയോള്‍ പറഞ്ഞത്.
എന്നാല്‍ ഇതില്‍ ട്വിറ്ററില്‍ അടക്കം വലിയ വിമര്‍ശനമാണ് വരുന്നത്. നയതന്ത്രപരമായ കാര്യത്തില്‍ നടന്‍റെ അഭിപ്രായം ശരിയല്ലെന്നാണ് ഇദ്ദേഹത്തിന്‍റെ പാര്‍ട്ടി അനുഭാവികള്‍ അടക്കം പ്രതിഷേധം നടത്തുന്നത്. പാകിസ്ഥാനിലെ ആളുകള്‍ കൂടി ഈ ചിത്രം കാണാന്‍ ഉദ്ദേശിച്ചാണ് സണ്ണിയുടെ കമന്‍റ് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. അതേ സമയം ഗദര്‍ 2 ബഹിഷ്കരിക്കാനുള്ള ആഹ്വാനവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
2001 ല്‍ പുറത്തിറങ്ങിയ ഗദര്‍ എക് പ്രേം കഹാനി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമാണ് ഗദര്‍ 2. അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തും. ഈ വര്‍ഷം സ്വാതന്ത്ര്യദിനത്തിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 11നായിരിക്കും ചിത്രം റിലീസ് ചെയ്യുക.
രണ്ടാം ഭാഗത്തിൽ സണ്ണി ഡിയോളും അമീഷ പട്ടേലും ഉത്കർഷ് ശർമ്മയും യഥാക്രമം താരാ സിംഗ്, സക്കീന, ജീതേ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ലുവ് സിൻഹ, സിമ്രത് കൗർ, മനീഷ് വാധ്വ, ഗൗരവ് ചോപ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജയിലറില്‍ 11 മാറ്റങ്ങള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്; ചിത്രത്തിന്‍റെ നീളം രണ്ട് മണിക്കൂറിലേറെ
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News