
കൊച്ചി: അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. 41 വയസായിരുന്നു അന്തരിക്കുമ്പോള്‍ സുബിയുടെ പ്രായം. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇതിന് പിന്നാലെ ആയിരുന്നുവെന്ന് നടന്‍ സുരേഷ് ഗോപി. സുബിയുടെ വിയോഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു നടന്‍.
ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും സുബിയെ രക്ഷിക്കണം എന്ന് ഉറച്ച് ഇതിന് പിന്നാലെയായിരുന്നു കഴിഞ്ഞ പത്ത് ദിവസമായി. ഇതുമായി ബന്ധപ്പെട്ട എല്ലാ പേപ്പറുകളും തയ്യാറാക്കാനും മറ്റും എല്ലാവരും അത് ജില്ല കളക്ടര്‍ മുതല്‍ വില്ലേജ് ഓഫീസര്‍ വരെ എന്തിനും തയ്യാറായി ഇതിനൊപ്പം നിന്നു. അവയവ കച്ചവടം നടക്കുന്നതിനാല്‍ പലരും സംശയം ഉണ്ടാക്കി വച്ചിട്ടുണ്ട്. അതിനാല്‍ ദയ കാരുണ്യം എന്നിവ തോന്നി ഒരാള്‍ കരള്‍ ദാനം ചെയ്താല്‍ പോലും സ്വീകരിക്കാന്‍ തടസ്സം ഉണ്ടാകുന്ന ഏറെ നൂലമാലകള്‍ സൃഷ്ടിച്ചതിന്‍റെ ഭാഗമായുള്ള ദുരിതമാണ് സുബിയുടെ ജീവന്‍ നഷ്ടപ്പെട്ടതിലൂടെ കുടുംബം അനുഭവിക്കാന്‍ പോകുന്നത്.
ഇങ്ങനെയുള്ള കൃത്രിമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഏതെങ്കിലും ഡോണര്‍ സ്നേഹത്തോടെ കരള്‍ നല്‍കാന്‍ വന്നാല്‍ നിയമത്തിന്‍റെ നൂലാമാലകള്‍ ഇല്ലായിരുന്നെങ്കില്‍ നമ്മുക്ക് കുറച്ചുകൂടി എളുപ്പമായിരുന്നു. അല്ലെങ്കില്‍ കുടുംബത്തില്‍ നിന്ന് തന്നെ വരണം. പേപ്പറുകള്‍ എല്ലാം ഓപ്പിടാന്‍ എംപി ഹൈബി ഈഡനോട് അഭ്യര്‍ത്ഥിച്ചിരുന്നു. പാര്‍ലമെന്‍റ് കഴിഞ്ഞയുടന്‍ ഹൈബി ഇതിനായി കൊച്ചിയില്‍ എത്തി. പക്ഷെ ബാക്കി കാര്യങ്ങള്‍ സമയബന്ധിതമായി ലഭിച്ചില്ല. സമയബന്ധിതമായി ഒരു ഡോണറെ ലഭിച്ചിരുന്നെങ്കില്‍ സുബിയെ നമ്മുക്ക് രക്ഷിക്കാമായിരുന്നു.
സിനിമയില്‍ കല്‍പ്പന എന്തായിരുന്നു ടിവിയില്‍ അതായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ ആയാല്‍ പോലും സുബിയുടെ എനര്‍ജി അപാരമാണ്. നമ്മുക്ക് സന്തോഷം നല്‍കുന്ന ഹാസ്യ പരിപാടികളിലെ ഒരു നിര്‍ണ്ണായക കണ്ണിയായിരുന്നു സുബി. സുബിയോട് ആര്‍ക്കെങ്കിലും എന്തെങ്കിലും ഇഷ്ടകുറവുള്ളതായി തോന്നിയിട്ടില്ല. ആരെയും ദ്രോഹിക്കാത്ത വ്യക്തിയായിരുന്നു സുബി. കഷ്ടമെന്ന് പറയാവുന്ന നഷ്ടമാണ് സുബിയുടെ മരണം - സുരേഷ് ഗോപി പറഞ്ഞു.
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീയതിവരെ നിശ്ചയിച്ചു... പക്ഷെ; സുബിയുടെ വിയോഗത്തില്‍ ടിനി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ