
ചെന്നൈ: ഇളയരാജ കാളിയപ്പെരുമാൾ സംവിധാനം ചെയ്ത നടൻ സിബിരാജിന്റെ ത്രില്ലർ ചിത്രമായ ടെൻ ഹവേഴ്‌സ് 2025 ഏപ്രിൽ 18 ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് തീയറ്ററില്‍ വലിയ വിജയം നേടാന്‍ സാധിച്ചില്ല. സമിശ്രമായ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സിബി സത്യരാജിന്റെ ആകർഷകമായ പ്രകടനത്തിന് നല്ല അഭിപ്രായം കിട്ടിയിരുന്നു. ചിത്രം ഇപ്പോൾ ഒടിടിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.
ടെൻ അവേഴ്‌സ് എന്ന ചിത്രം നിലവിൽ ആമസോൺ പ്രൈം വീഡിയോയിലും സൺ നെക്സ്റ്റിലും തമിഴിലും മലയാളത്തിലും സ്ട്രീം ചെയ്യുകയാണ് ഇപ്പോള്‍. തിയേറ്ററുകളിൽ റിലീസ് ചെയ്ത തീയതി മുതൽ 28 ദിവസത്തിന് ശേഷം എന്ന ഒടിടി വിന്‍റോയ്ക്ക് മുന്‍പേ ചിത്രം വെറും 21 ദിവസത്തിനുള്ളിൽ ഡിജിറ്റൽ പ്രീമിയർ ചെയ്തു എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന് വളരെ കുറഞ്ഞ കളക്ഷനാണ് തീയറ്ററില്‍ നേടാന്‍ സാധിച്ചത്. 10 കോടിയോളം മുടക്കിയ ചിത്രം 1.77 കോടി മാത്രമാണ് ഗ്രോസ് നേടിയത് എന്നാണ് സാക്നില്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെൻ ഹവേഴ്‌സിന്റെ സംഗീതം കെ എസ് സുന്ദരമൂർത്തിയും, ഛായാഗ്രഹണം ജയ് കാർത്തിക്കും, എഡിറ്റിംഗ് ലോറൻസ് കിഷോറും, കലാസംവിധാനം അരുൺശങ്കർ ദുരൈയും നിർവ്വഹിക്കുന്നു.
ഫൈവ് സ്റ്റാർ ബാനറിൽ കെ സെന്തിൽ അവതരിപ്പിക്കുന്ന ചിത്രം ഡുവിൻ സ്റ്റുഡിയോസ് ബാനറിൽ ലത ബാലുവും ദുർഗ്ഗാനി വിനോദുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
സങ്കീർണ്ണമായ ഒരു കേസ് പരിഹരിക്കാൻ പാടുപെടുന്ന ഇൻസ്പെക്ടർ കാസ്ട്രോയുടെ കഥയാണ് ടെൻ ഹവേഴ്സ് പറയുന്നത്. നായകന്‍ ഒരു പ്രതിസന്ധി നേരിടുന്ന ഇടത്താണ് പടം ആരംഭിക്കുന്നത്. പിന്നീട് പത്ത് മണിക്കൂർ മുമ്പ് എന്താണ് സംഭവിച്ചതെന്ന് കാണിച്ചുകൊണ്ട് കഥ ഫ്ലാഷ്ബാക്കിലേക്ക് പോകുന്നു. രണ്ട് സംഭവങ്ങൾ പുറത്തുവരുന്നു - ഒരു പെൺകുട്ടിയെ കാണാതാവുന്നു, ഓടുന്ന ബസിൽ ഒരു കൊലപാതകം സംഭവിക്കുന്നു.
കാസ്ട്രോ രണ്ട് കേസുകളെയും ബന്ധിപ്പിച്ച് അവയ്ക്ക് ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. ബസിലെ കുറ്റകൃത്യത്തിൽ പലരെയും സംശയിക്കുന്നു. ഓരോരുത്തരും അവർക്ക് ഒരു ഉദ്ദേശ്യമുണ്ടെന്ന് മനസിലാക്കുന്നു. സൂചനകൾ കണ്ടെത്താനും കൊലപാതകത്തിന് പിന്നിലെ സത്യം കണ്ടെത്താനുമുള്ള കാസ്ട്രോയുടെ ശ്രമമാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്.