
ചെന്നൈ: തമിഴ് സിനിമ രംഗത്തെ ദളപതിയാണ് വിജയ്. സാമ്പത്തികമായി വന്‍ വിജയങ്ങള്‍ നേടുന്ന ചിത്രങ്ങള്‍ക്കൊപ്പം രാഷ്ട്രീയമായി വളരെ സാധ്യതകളുള്ള സൂപ്പര്‍താരമാണ് വിജയ് എന്നാണ് തമിഴകത്തെ വര്‍ത്തമാനം. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തമായ സ്ഥിരീകരണം നല്‍കുന്ന ഒരു വാര്‍ത്ത പുറത്തുവരുകയാണ്.
നടൻ വിജയ്‌യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാൻ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം സർവേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. നടന്‍ വിജയ് ഇത്തരത്തില്‍ ഒരു സര്‍വേയ്ക്ക് മൌനാനുവാദം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പ്രത്യേക ഫോറം പൂരിപ്പിച്ചാണ് വിജയ് മക്കൾ ഇയക്കം അംഗങ്ങള്‍ വിവരങ്ങൾ ശേഖരിക്കുന്നത്. ആരാധക സംഘടനയെ ശക്തിപ്പെടുത്തി പാർട്ടിയാക്കി മാറ്റാനാണ് നീക്കം എന്നാണ് വിവരം.
വിജയ്‌യുടെ പിന്തുണയുള്ള രാഷ്ട്രീയ സംഘടന രൂപം തന്നെയാണ് വിജയ് മക്കള്‍ ഇയക്കം. കഴിഞ്ഞ തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. 20 ലേറെപ്പേര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് വിജയ് നേരിട്ട് കണ്ടിരുന്നു. ഇതെല്ലാം വാര്‍ത്തായായിരുന്നു.
ഭരണഘടന ശില്‍പ്പി ഡോ.ബിആര്‍ അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് ആരാധക സംഘത്തിന് നടന്‍ വിജയ് പ്രേത്യേക നിര്‍ദേശം നല്‍കിയതും വാര്‍ത്തയായിരുന്നു. വിജയ് മക്കള്‍ ഇയക്കം വഴിയാണ് അന്ന് ആ തീരുമാനം നടപ്പിലാക്കിയത്. ഇത് പ്രകാരം ഏപ്രില്‍ 14ന് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ ഒരോ ജില്ല കേന്ദ്രത്തിലും അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തനിക്കുള്ള പിന്തുണ വര്‍ദ്ധിപ്പിക്കുക എന്നതാണ് വിജയ് പുതിയ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം തെന്നിന്ത്യന്‍ സിനിമാലോകത്തുനിന്ന് വരാനിരിക്കുന്നവയില്‍ ഏറ്റവും ഹൈപ്പ് നേടിയിട്ടുള്ള ഒന്നാണ് വിജയ് അഭിനയിച്ചുവരുന്ന പുതിയ ചിത്രം ലിയോ. വിക്രത്തിന്‍റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‍യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്‍റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്.
ചിത്രത്തിന്‍റെ താരനിരയിലും പല കൗതുകമുണ്ടാക്കുന്നതാണ്. മലയാളത്തില്‍ നിന്ന് ഇതിനോടകം രണ്ട് താരങ്ങള്‍ ചിത്രത്തിന്‍റെ ഭാഗമായിട്ടുണ്ട്. ബാബു ആന്‍റണിയും മാത്യു തോമസുമാണ് അത്. ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്സിന്‍റെ വില്‍പ്പന വഴിയും ചിത്രം വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്. റിലീസിനു മുന്‍പു തന്നെ ചിത്രം 300 കോടിയോളം നേടിയാലും അത്ഭുതപ്പെടാനില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ലിയോ പാന്‍ ഇന്ത്യന്‍ ചിത്രം ആക്കേണ്ടതില്ലെന്ന് വിജയ് പറഞ്ഞു; എന്നാല്‍ പിന്നീട് തീരുമാനം മാറ്റി
'എന്തായാലും ആ സിനിമ സംഭവിക്കും', 'ദശമൂലം ദാമു' എത്തുമെന്ന് സുരാജ്