
താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് വിനയന്‍. ഗിന്നസ് പക്രുവും സാഗര്‍ സൂര്യയുമാണ് നായകന്മാര്‍. ഫാന്‍റസി ഗണത്തില്‍ പെടുന്ന ചിത്രം പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൂര്‍ത്തിയാവുകയെന്നും ഈ തലമുറയിലെ പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകര്‍ പിന്നണിയില്‍ അണിനിരക്കുന്നുണ്ടെന്നും വിനയന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിനയന്‍ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഗിന്നസ് പക്രുവിനും സാഗര്‍ സൂര്യയ്ക്കും ഒപ്പമുള്ള ചിത്രത്തിനൊപ്പമാണ് പുതിയ പ്രോജക്റ്റിന്‍റെ പ്രഖ്യാപനം.
പുതിയ സിനിമയെക്കുറിച്ച് വിനയന്‍റെ വാക്കുകള്‍- “പുതിയ ഫാന്‍റസി ചിത്രത്തിൽ ഗിന്നസ് പക്രുവും സാഗർ സൂര്യയും ആയിരിക്കും നായകൻമാർ. ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീനടൻമാരും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരൻമാരും ഈ സിനിമയിൽ ഉണ്ടാകും. പ്രീ പ്രൊഡക്ഷൻ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വൽ ട്രീറ്റിലൂടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീർച്ചയായും എന്‍റര്‍ടെയ്ന്‍ ചെയ്യിക്കും എന്നാണെന്റെ വിശ്വാസം. ഈ തലമുറയിലെ പ്രഗത്ഭരായ ടെക്നീഷ്യന്മാര്‍ ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്റെ പരീക്ഷണ ചിത്രങ്ങളെ എല്ലാം പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങൾ പ്രേക്ഷകർ ഈ സിനിമയേയും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കട്ടെ.”
പല ജോണറുകളില്‍ പെട്ട ചിത്രങ്ങളിലൂടെ വലിയ വിജയങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ് വിനയന്‍. വിവിധ കാരണങ്ങളാല്‍ സിനിമാ സംഘടനകള്‍ വിലക്ക് ഏര്‍പ്പെടുത്തിയ കാലത്തും അത് ഭേദിച്ച് സിനിമകള്‍ ചെയ്യുകയും അത് വിജയിപ്പിക്കുകയും ചെയ്ത സംവിധായകനുമാണ് വിനയന്‍. നാല് വര്‍ഷത്തിന് ശേഷമാണ് വിനയന്‍ പുതിയ ചിത്രവുമായി എത്തുന്നത്. 2022 ല്‍ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചിന്തകള്‍ ഏറെക്കാലമായി അദ്ദേഹം സമൂഹമാധ്യത്തിലൂടെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഒരു പ്രോജക്റ്റ് ആയ വിവരം ഇപ്പോഴാണ് അദ്ദേഹം പ്രഖ്യാപിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ