ഇതാണ് പാര്‍വതി പകര്‍ന്നാടിയ വൈറസിലെ ആ ‘സിഐഡി’ ഡോക്ടർ

By Web TeamFirst Published Jun 10, 2019, 9:39 AM IST
Highlights

കമ്മ്യൂണിറ്റി മെഡിസിൻ എംഡി വിദ്യാർഥിനിയായ ഡോ. സീതു പൊന്നു തമ്പിയെയാണ് പാർവതി വെള്ളിത്തിരയിൽ അവതരിപ്പിച്ച് അനശ്വരമാക്കിയത്. 

കേരളത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘വൈറസ്’. നിപയുടെ ഭീതിയിൽനിന്നും കേരളത്തെ കരകയറ്റാൻ ജീവൻമരണ പോരാട്ടം നടത്തിയ ഒരുപാട് ആളുകളുണ്ട്. അതിൽ‌ ചിലപ്പോൾ നമ്മളറിയാതെ പോയവരിൽ ഒരാളാണ് ചിത്രത്തിലെ ഡോ. അന്നു. ചിത്രത്തിൽ പാർവതി അവതരിപ്പിച്ച ആ കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ ആരാണെന്ന് അറിയാനുള്ള ആകാംക്ഷലായിരുന്നു ചിത്രം കണ്ടവരെല്ലാം. ഒടുവിൽ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ഡോ. ബിജിൻ ജോസഫ്.
 
കമ്മ്യൂണിറ്റി മെഡിസിൻ എംഡി വിദ്യാർഥിനിയായ ഡോ. സീതു പൊന്നു തമ്പിയെയാണ് പാർവതി വെള്ളിത്തിരയിൽ അവതരിപ്പിച്ച് അനശ്വരമാക്കിയത്. സീതുവിന്റെ വസ്ത്രധാരണരീതി പോലും സ്വാംശീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സീതുവിന്റെ ഭർത്താവ് കൂടിയായ ഡോ. ബിജിൻ ജോസഫ് ഫേസ്ബുക്കിൽ‌ കുറിച്ചു.   
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നിപ അതിജീവനത്തിന്റെ കഥ പറയുന്ന 'വൈറസ്' മലയാള സിനിമക്ക് വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. വൈറസിൽ ചില കഥാപാത്രങ്ങളുടെ നിർമ്മിതിയിൽ എന്റെയും ഭാര്യയുടെയും പ്രവർത്തനങ്ങൾ പ്രേരകമായിട്ടുണ്ടെന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. നിപയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോൾ അംഗീകരിക്കപ്പെടുമെന്നോ പൊന്നാട കിട്ടുമെന്നോ ഒന്നും എല്ലാവരേയും പോലെ ഞങ്ങളും കരുതിയിരുന്നില്ല.  മരിച്ചു കിടന്നാൽ ഒരു റീത്ത് വെക്കാൻ പോലും ആരും വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ല.

പാർവതി അവതരിപ്പിക്കുന്ന ഡോ.അന്നു എന്ന കഥാപാത്രം കമ്മ്യൂണിറ്റി മെഡിസിൻ MD വിദ്യാർത്ഥിനിയായ എന്റെ ഭാര്യ ഡോക്ടർ സീതു പൊന്നു തമ്പിയുടെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർ സ്വതന്ത്രമായി രൂപപ്പെടുത്തിയെടുത്തതാണ്. കഥാപാത്രത്തെ മനസ്സിലാക്കുന്നതിനായി ആഷിക് അബു, റിമ, പാർവതി, മുഹ്സിൻ പരാരി എന്നിവർ ഞങ്ങളെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായ പാർവതിയെ തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ട്.

അധികമാരാലും അറിയപ്പെടാത്ത വെറുമൊരു pg വിദ്യാർത്ഥിനിയായ എന്റെ ഭാര്യയുടെ പെരുമാറ്റത്തിലെയും വേഷവിധാനങ്ങളിലെയും സൂക്ഷ്മാംശങ്ങളെ പ്പോലും ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ പാർവതി സ്വാംശീകരിച്ചു. താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് നൂറു ശതമാനം നീതി പുലർത്താനുള്ള പാർവതിയുടെ ആത്മാർപ്പണം തന്നെയാണ് അവരെ മറ്റുള്ളവരിൽ നിന്നും ഉയരങ്ങളിൽ നിർത്തുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് മുൻപിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോഴുള്ള ഒരു പി.ജി വിദ്യാർത്ഥിനിയുടെ പരിഭ്രമവും ആത്മവിശ്വാസക്കുറവുമെല്ലാം അതിന്റെ പൂർണതയിൽത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. 

നിപ കാലത്ത് കോഴിക്കോട് കളക്ടറായിരുന്നു യു.വി ജോസ് സാർ സ്നേഹപൂർവ്വം വിളിച്ചു തുടങ്ങി നിപ സെല്ലിലെ മറ്റുള്ളവർ ഏറ്റെടുത്ത സി.ഐ.ഡി എന്ന പ്രയോഗം സിനിമയിലും കണ്ടപ്പോൾ ഭർത്താവെന്ന നിലയിൽ എനിക്ക് ചെറുതല്ലാത്ത സന്തോഷവും അഭിമാനവും. ഉള്ളതു പറഞ്ഞാൽ തെല്ലൊരഹങ്കാരവും ഇല്ലാതില്ല. നിപയുടെ ഭാഗമായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് കോഴിക്കോട് കമ്മ്യൂണിറ്റി മെഡിസിൻ വിദ്യാർത്ഥി ആയതു കൊണ്ടാണ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ അധ്യാപകർക്കും പ്രത്യേകിച്ച് HOD ഡോ.തോമസ് ബിന മാഡത്തിനും സഹപാഠികൾക്കും നന്ദി പറയാതിരിക്കാനാകില്ല.

ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്തിരുന്ന അവലോകനങ്ങളിൽ പങ്കെടുക്കാനും നിരീക്ഷണങ്ങൾ അവതരിപ്പിക്കാനും അവസരം കിട്ടിയത് ഒരു ഭാഗ്യവും ഈശ്വരാനുഗ്രഹവുമായി കരുതുന്നു. നിപ സെല്ലിലുണ്ടായിരുന്ന Director of health services (DHS) ഡോ.സരിത മാഡം ,ഡോ.നവീൻ, ഡോ.ഗോപകുമാർ സാർ, DMO ഡോ.ജയശ്രീ, ഡോ.അഖിലേഷ്, ഡോ.ആശ,ഡോ. ചാന്ദ്നി മാഡം എന്നിവരുടെ പ്രോത്സാഹനവും ഈയവസരത്തിൽ എടുത്തുപറയാതെ വയ്യ.

പാർവതിയുടെ ഭർത്താവായി ജിനു ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം ഞാൻ ഇഖ്റ ആശുപത്രിയിൽ കാഷ്വാൽറ്റി ഡോക്ടറായി ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണ്. നമ്മുടെ നാടിന്റെ അതിജീവനത്തിന്റെ കഥ പറയുമ്പോൾ ഞങ്ങളെയും കൂടെ ചേർത്ത ആഷിക് അബു,റിമ, മുഹ്സിൻ, പാർവതി എന്നിവരോട് പറഞ്ഞറിയിക്കാനാത്ത നന്ദിയും കടപ്പാടുമുണ്ട്.

click me!