'തെളിവുകള്‍ വെളിപ്പെടുത്തിയ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത്'? ചോദ്യവുമായി ഡബ്യുസിസി

By Web TeamFirst Published Dec 29, 2021, 5:44 PM IST
Highlights

നടിയുടെ ദൃശ്യം ദിലീപിന്‍റെ കൈവശം ഉണ്ടെന്ന ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകിയിട്ടുണ്ട്

നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ (Dileep) ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന് (Balachandra Kumar) എന്തുതരം സുരക്ഷയാണ് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന് വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യുസിസി (WCC). ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളില്‍ നീതിനിര്‍വ്വഹണ സംവിധാനം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമോ എന്നും സംഘടന പുറത്തിറക്കിയ കുറിപ്പില്‍ ചോദിക്കുന്നു.

ഡബ്ല്യുസിസിയുടെ കുറിപ്പ്

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്‍റെ  വെളിപ്പെടുത്തലുകൾ നമ്മുടെ സംസ്ഥാനത്തെ നീതിനിർവ്വഹണ സംവിധാനം അർഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമോ? ഇന്‍റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കിൽ കുറ്റാരോപിതൻ കൈക്കൂലി നൽകുന്നതും നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലേ? ഇത്രയും പ്രാധാന്യമർഹിക്കുന്ന തെളിവുകൾ വെളിപ്പെടുത്തിയ, തന്‍റെ ജീവൻ അപകടത്തിലാണെന്ന് സ്വയം സർക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ്  ഉറപ്പാക്കിയിട്ടുള്ളത്? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങൾ ഈ സംഭവ വികാസങ്ങൾക്ക് അവശ്യം വേണ്ട ശ്രദ്ധ നൽകി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല? നീതിക്കായി പോരാടുന്നതിന്‍റെ വേദനയും സംഘർഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോൾ തന്നെ, ഇത്തരം സങ്കീർണ്ണമായ സന്ദർഭങ്ങളിൽ സത്യം അറിയിയുന്നതിന്  ചോദ്യങ്ങൾ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത്  അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു.

നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം നടിയുടെ ദൃശ്യം ദിലീപിന്‍റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി. കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്‍റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു. 

click me!