"നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്‍റെ മാത്രം ഉത്തരവാദിത്വമല്ല."
നടി ആക്രമിക്കപ്പെട്ട കേസിന്‍റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയതായ വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണെന്ന് ഡബ്ല്യുസിസി. നീതിക്കുവേണ്ടി തങ്ങളുടെ സഹപ്രവര്‍ത്തക മൂന്ന് വര്‍ഷമായി തുടരുന്ന കാത്തിരിപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് ദുരന്തമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
ഡബ്ല്യുസിസിയുടെ പ്രതികരണം
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്‍റെ മാത്രം ഉത്തരവാദിത്വമല്ല. അത് ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ!