
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പ് കേസിൽ പ്രതികൾക്ക് തോക്ക് നൽകിയവർ പിടിയിലായി. പഞ്ചാബ് സ്വദേശികളായ രണ്ടു പേരാണ് മുംബൈ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. അതേസമയം ആക്രമണം നടത്തിയ പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്നു ദിവസം കൂടി നീട്ടി.
സൽമാൻ ഖാന്റെ മുംബൈയിലെ വസതിയ്ക്കു നേരെ നടന്ന വെടിവെയ്പ്പിൽ നിർണായകമായ രണ്ടു പ്രതികളെയാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതികൾക്കായി തോക്കുകൾ എത്തിച്ചു നൽകിയ സോനു സുഭാഷ്, അനുജ് തപൻ എന്നിവരാണ് പിടിയിലായത്. പഞ്ചാബ് സ്വദേശികളായ ഇരുവരും ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുളളവർ. ഇതിനിടെ ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന പ്രതികളായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ മുംബൈയിലെ കോടതിയിൽ ഹാജരാക്കി.
പ്രതികളുടെ കസ്റ്റഡി കാലാവധി മൂന്നു ദിവസം കൂടി നീട്ടി. ആക്രമണത്തിനു ശേഷം ഗുജറാത്തിലേക്ക് കടന്ന പ്രതികൾ രൂപ മാറ്റം വരുത്തിയതായും സൽമാൻ ഖാനുമായി ഇരുവർക്കും മുൻകാല ശത്രുത ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ആക്രമണത്തിനായി രണ്ടു തോക്കുകളും 40 തിരകളുമാണ് കരുതിയിരുന്നത്. അഞ്ചു റൗണ്ട് വെടിയുതിർത്തു. ഇതിൽ 17 തിരകളാണ് താപി നദിയിൽ നിന്നും കണ്ടെടുത്തതെന്നും ശേഷിയ്ക്കുന്നവയ്ക്കായി തെരച്ചിൽ തുടരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതികളുടെ മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടില്ല. ആക്രമണത്തിനു പിന്നിലെ സാമ്പത്തിക സ്രോതസ് ആരായിരുന്നുവെന്നതടക്കമുളള അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പോലീസ്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ