
നൂറ് ദിവസം പുറം ലോകവുമായി യാതൊരു ബന്ധവില്ലാതെ ഒരുവീട്ടില്‍ കഴിച്ചുകൂട്ടുക എന്ന വെല്ലുവളി ഏറ്റെടുത്ത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലേക്ക് എത്തിച്ചേര്‍ന്നവരില്‍ അഞ്ചുപേര്‍ ഗ്രാന്‍റ് ഫിനാലെയില്‍ ഏറ്റുമുട്ടുന്നു. മത്സരം നൂറ് ദിവസം തികയും മുമ്പ് കാലിടറിയവരും അടവു പിഴച്ചവരുമെല്ലാം പുറത്തുപോയി. അവരില്‍ ചിലര്‍ പ്രതികരിക്കുകയാണ്. ഫേസ്ബുക്ക് പേജിലാണ് അവര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. ഗ്രാന്‍റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തുന്നുണ്ടെന്നും എല്ലാവരും അവരോടൊപ്പമുണ്ടാകണമെന്നും അതിഥിയും ദീപനും ദിയ സനയുമടക്കമുള്ളവര്‍ പറയുന്നു.
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 16 പേരുമായി ആരംഭിച്ച ഷോയില്‍ അവശേഷിക്കുന്ന അഞ്ച് പേരില്‍ ആരാണ് ബിഗ്ബോസ് ടൈറ്റില്‍ വിന്നറായി മാറുകയെന്ന് നാളെ അറിയാം.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന രണ്ട് പേരടക്കം മൊത്തം പതിനെട്ട് പേരാണ് ഇതുവരെ വരെ ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പങ്കെടുത്തത്. ഇതില്‍ അഞ്ജലി അമീര്‍, മനോജ് മേനോന്‍ എന്നിവര്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഷോയില്‍ നിന്ന് പിന്മാറിയിരുന്നു. അവശേഷിച്ചവരെ ആഴ്ച്ച തോറുമുള്ള നോമിനേഷനിലൂടെയാണ് പുറത്താക്കിയത്. നോമിനേഷനില്‍ വരുന്നവര്‍ ജനങ്ങളുടെ വോട്ടെടുപ്പ് നേരിടുകയും ഇതില്‍ കുറഞ്ഞ വോട്ടു നേടുന്നവര്‍ പുറത്തു പോകുന്നതുമായിരുന്നു ഗെയിമിന്‍റെ രീതി.
അവസാന ആഴ്ച്ചയിലേക്ക് ബിഗ് ബോസ് എത്തുന്പോള്‍ സാബു മോന്‍ അബ്ദുസമദ്, അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, ഷിയാസ് കരീം, പേളി മണി എന്നീ അഞ്ച് പേരാണ് വീട്ടില്‍ അവശേഷിക്കുന്നത്. മിഡ് വീക്ക് നോമിനേഷന്‍ വഴി അദിതിയുടെ അപ്രതീക്ഷിത എലിമിനേഷനുണ്ടായതോടെ വീട്ടിലെ ഏക വനിതയായി പേളി മാണി മാറിക്കഴിഞ്ഞു.
ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്നോടിയായി ബിഗ് ബോസില്‍ നിന്നും പുറത്തു പോയ എല്ലാവരും ഇന്നും നാളെയുമായി വീട്ടില്‍ തിരിച്ചെത്തുന്നുണ്ട്. ഞായാറാഴ്ച്ച നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മോഹന്‍ലാലാവും ജേതാവിനെ പ്രഖ്യാപിക്കുക. മലയാളം ബിഗ് ബോസിനൊപ്പം തമിഴ്, തെലുങ്ക് ബിഗ് ബോസുകളിലും ഞായറാഴ്ച്ച ജേതാവിനെ പ്രഖ്യാപിക്കും.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ