
മലയാളത്തില്‍ ഈ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കുഞ്ചാക്കോ ബോബന്‍ നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. മുന്‍പും പൊലീസ് കഥകള്‍ എഴുതുകയും ഇലവീഴാ പൂഞ്ചിറ എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്ത ഷാഹി കബീറിന്‍റെ തിരക്കഥയില്‍ ജിത്തു അഷ്റഫ് ആണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സംവിധാനം ചെയ്തത്. ക്രൈം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തിലെ ഹരിശങ്കര്‍ എന്ന നായക കഥാപാത്രം കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ വേറിട്ട ഒന്നാണ്. ഫെബ്രുവരി 20 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. തിയറ്റര്‍ റിലീസിന് പിന്നാലെ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ആയും എത്തിയിരുന്നു. അവിടെയും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസിന്‍റെ 100 ദിനങ്ങള്‍ ചിത്രം പിന്നിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. മികച്ച അഭിപ്രായത്തോടൊപ്പം കളക്ഷനും ചിത്രം നേടിയിരുന്നു. ചിത്രത്തിന്‍റെ ഫൈനല്‍ കളക്ഷന്‍ കണക്കുകള്‍ എത്രയെന്ന് പരിശോധിക്കാം.
ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്‍റെ കണക്കനുസരിച്ച് ചിത്രം കേരളത്തില്‍ നിന്ന് നേടിയ ഫൈനല്‍ ഗ്രോസ് 29.75 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 4 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 20.5 കോടി രൂപയും. അങ്ങനെ ആഗോള ലൈഫ് ടൈം ബോക്സ് ഓഫീസ് കളക്ഷന്‍ 54.25 കോടി രൂപയാണ്.
മാര്‍ച്ച് മാസത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പുറത്തുവിട്ട ലിസ്റ്റില്‍ ചിത്രത്തിന്‍റെ ബജറ്റ് 13 കോടി ആണെന്നാണ് കാണിച്ചിരുന്നത്. എന്നാല്‍ ഇത് ശരിയായ സംഖ്യയല്ലെന്ന് കുഞ്ചാക്കോ ബോബന്‍ പ്രതികരിച്ചിരുന്നു.
ഹരിശങ്കര്‍ എന്ന ചൂടന്‍ പൊലീസ് ഓഫീസര്‍ ആയാണ് ചാക്കോച്ചന്‍ സ്ക്രീനില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് ഈ ചിത്രത്തിലെ അഭിനയം വിലയിരുത്തപ്പെട്ടത്. പ്രിയാമണി, ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി വാര്യര്‍, ലേയ മാമ്മൻ, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിൽ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ആളാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ജിത്തു അഷ്റഫ്.