'എട്ട് കോടി കളക്ഷന്‍, എനിക്ക് കിട്ടിയത് 1.85 കോടി മാത്രം'; ആഷിക് അബുവിനെതിരേ 'മഹേഷി'ന്‍റെ സഹനിര്‍മ്മാതാവ്

By Web DeskFirst Published Jul 5, 2018, 11:35 AM IST
Highlights
  • പരാതി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്

ദിലീഷ് പോത്തന്‍ ചിത്രം മഹേഷിന്‍റെ പ്രതികാരത്തിന്‍റെ നിര്‍മ്മാണ പങ്കാളിയായിരുന്ന താന്‍ വഞ്ചിക്കപ്പെട്ടുവെന്ന ആരോപണവുമായി പ്രവാസി മലയാളി. ചിത്രത്തിന്‍റെ നിര്‍മ്മാതാവായിരുന്ന ആഷിക് അബു ലാഭവിഹിതം പങ്കുവെക്കുന്ന കാര്യത്തില്‍ വഞ്ചന കാട്ടിയെന്ന ആരോപണമുയര്‍ത്തി ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനെ സമീപിച്ചിരിക്കുകയാണ് സി.ടി.അബ്ദുല്‍ റഹിം എന്ന വ്യവസായി. ചിത്രത്തിന്‍റെ നിര്‍മ്മാണത്തിനായി 2.40 കോടി മുടക്കിയ തനിക്ക് മുടക്കുമുതലിന് പുറമെ 60 ശതമാനം ലാഭവിഹിതം കൂടി നല്‍കുമെന്ന് വാഗ്‍ദാനം ചെയ്യപ്പെട്ടെങ്കിലും ആകെ ലഭിച്ചത് 1.85 കോടി രൂപ മാത്രമാണെന്ന് അബ്ദുല്‍ റഹിമിന്‍റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അബ്‍ദുല്‍ റഹിം ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന് നല്‍കിയ പരാതി

"ആഷിക് അബു എംഡിയും സന്തോഷ് ടി.കുരുവിള ചെയര്‍മാനുമായ ഒപിഎം ഡ്രീം മില്‍ സിനിമാസും എന്‍റെ കമ്പനിയായ വണ്‍നെസ് മീഡിയ മില്ലും ചേര്‍ന്നാണ് മഹേഷിന്‍റെ പ്രതികാരം നിര്‍മ്മിച്ചത്. ആകെ നിര്‍മ്മാണച്ചെലവിന്‍റെ 60 ശതമാനമായ 2.40 കോടി രൂപയാണ് ഞങ്ങള്‍ ഡ്രീം മില്‍ സിനിമാസിന് നല്‍കിയത്. മുടക്കുമുതലിന് പുറമെ ലാഭവിഹിതവും വാഗ്‍ദാനം ചെയ്‍തിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല. പല തവണയായി 1.85 കോടി രൂപ മാത്രമാണ് നല്‍കിയത്. മുടക്കുമുതലില്‍ത്തന്നെ 55 ലക്ഷം രൂപ നല്‍കാന്‍ ബാക്കിയുണ്ട്.

എട്ട് കോടിയിലേറെ രൂപ തീയേറ്റര്‍ കളക്ഷനായും നാല് കോടി രൂപ സാറ്റലൈറ്റ് ഇനത്തിലും ഓവര്‍സീസ്, റീമേക്ക് അവകാശം നല്‍കിയ ഇനങ്ങളിലായി രണ്ട് കോടിയിലേറെ രൂപയും ലഭിച്ചിട്ടും ലാഭവിഹിതമായി ഒരു രൂപ പോലും നല്‍കിയില്ല. പണം ആവശ്യപ്പെട്ട് പലവട്ടം ആഷിക് അബുവും സന്തോഷുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല."

മധ്യസ്ഥന്‍ മുഖേനയും ചര്‍ച്ചകള്‍ വിജയം കാണാത്ത സാഹചര്യത്തിലാണ് സംഘടനയെ അറിയിച്ചതെന്നും പരാതിയില്‍ പറയുന്നു. കരാറിന്‍റെയും പണം നല്‍കിയതിന്‍റെയും രേഖകള്‍ സഹിതമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ ഉന്നത നീതിബോധം പ്രകടിപ്പിക്കുന്ന ആഷിക് അബുവില്‍ നിന്ന് നീതി ലഭിക്കാന്‍ ഇടപെടണമെന്നും ഫിലിം പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന് സി.ടി. അബ്ദുല്‍ റഹ്മാന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
 

click me!