നടൻ വിജയ്‍യുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയും പിന്നാലെ തൃഷയുമൊത്ത് വിജയ് പൊതുവേദിയിൽ എത്തിയതും വലിയ ചർച്ചയായിരുന്നു
തമിഴ് സൂപ്പര്‍താരവും രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്‍യുടെ ഭാര്യ നല്‍കിയ വിവാഹമോചന ഹര്‍ജി കഴിഞ്ഞ ഒരാഴ്ചയായി വലിയ പ്രാധാന്യം നേടിയ വാര്‍ത്തയാണ്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളാണ് ചെങ്കൽപെട്ട് കുടുംബ കോടതിയിൽ ഭാര്യ സംഗീത ഫയല്‍ ചെയ്ത ഹർജിയില്‍ ഉള്ളത്. ഈ ഹര്‍ജി വന്ന് ദിവസങ്ങള്‍ക്കിപ്പുറം വിജയ് ഒരു വിവാഹ റിസപ്ഷനില്‍ നടി തൃഷയുമൊത്ത് എത്തിയതും മാധ്യമശ്രദ്ധ നേടിയിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നു. വിജയ്‍യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ആരോപിക്കുന്ന നടി തൃഷയാണെന്ന പ്രചരണങ്ങള്‍ സജീവമായിരിക്കുന്ന സമയത്ത് ഇരുവരും ഒരുമിച്ച് എത്തിയതാണ് വാര്‍ത്താപ്രാധാന്യം നേടിയത്. ഇപ്പോഴിതാ നടന്‍ പാര്‍ഥിപന്‍റെ തൃഷയെക്കുറിച്ചുള്ള ഒരു പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഒപ്പം വിമര്‍ശനവും നേടുന്നു.
പാര്‍ഥിപന്‍റെ പരാമര്‍ശം
ഗലാട്ട അവാര്‍ഡ്സ് 2026 വേദിയില്‍ സംസാരിക്കവെ അവതാരകര്‍ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചുമുള്ള പാര്‍ഥിപന്‍റെ അഭിപ്രായം ചോദിക്കുകയായിരുന്നു. അതിനിടെയാണ് പൊന്നിയിന്‍ സെല്‍വനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവൈയെക്കുറിച്ചുള്ള ചോദ്യം വന്നത്. ഒപ്പം പിന്നിലെ സ്ക്രീനില്‍ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാര്‍ഥിപന്‍ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. “കുന്ദവൈയോട് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവര്‍ വീടിന് വെളിയില്‍ ഇറങ്ങിയില്ലെങ്കില്‍ നല്ലത്. അത് (വീടിന് വെളിയില്‍ ഇറങ്ങുന്നത്) ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്”, എന്നായിരുന്നു പാര്‍ഥിപന്‍റെ വാക്കുകള്‍. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ കട്ട് വേഗത്തിലാണ് വൈറല്‍ ആയത്. ചിലര്‍ തൃഷയെ പരിഹസിക്കുന്ന തരത്തിലുള്ള കുറിപ്പുകളോടെ വീഡിയോ പങ്കുവെക്കുമ്പോള്‍ മറ്റൊരു വിഭാഗം അനൗചിത്യത്തോടെയുള്ള പ്രതികരണത്തിന് പാര്‍ഥിപനെ വിമര്‍ശിക്കുന്നുമുണ്ട്. വിജയ്‍ക്കൊപ്പം തൃഷ അടുത്തിടെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തതിനെക്കുറിച്ചാണ് പാര്‍ഥിപന്‍ സൂചിപ്പിച്ചതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
അതേസമയം വിവാഹമോചന ഹർജിക്ക് പിന്നാലെ പുതിയൊരു ഹർജിയും സംഗീത കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹർജിയിൽ തീരുമാനമാകും വരെ നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. യുകെയിൽ ജീവിച്ചിരുന്ന തനിക്ക് ചെന്നൈയിൽ വീടില്ല. ഭാര്യയുടെയും അമ്മയുടെയും എല്ലാ കടമകളും നിർവഹിച്ചിട്ടുണ്ടെന്നും ഇപ്പോൾ വീട്ടിൽ തുടരാൻ വിജയ് അനുവദിക്കുന്നില്ലെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കിൽ വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു വീട് ക്രമീകരിച്ച് നൽകണം. കോടികൾ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കൾക്കും ന്യായമായി അർഹിക്കുന്നത് നൽകണമെന്നും സംഗീത ഹർജിയിൽ ആവശ്യപ്പെടുന്നു.



