കോകോ - ജീവിതത്തില്‍ നിന്ന് പരലോകത്തിലേക്ക് കാഴ്‍ചയുടെ പാലം

By Vipin PanappuzhaFirst Published Mar 5, 2018, 11:59 AM IST
Highlights

കോകോ - ജീവിതത്തില്‍ നിന്ന് പരലോകത്തിലേക്ക് കാഴ്‍ചയുടെ പാലം

ഓസ്‍കര്‍ അവാര്‍ഡ് നേടിയ കോകോയുടെ റിവ്യു


മികച്ച ആനിമേഷന്‍ ചിത്രത്തിനുള്ള ഓസ്‍കര്‍ അവാര്‍ഡ് നേടിയ കോകോയുടെ റിവ്യു. വിപിൻ പാണപ്പുഴ എഴുതുന്നു

ജീവിക്കുമ്പോള്‍ തന്നെ പരലോകത്ത് പോയി ഒന്നുതിരിച്ചു പോയിട്ടു വരണമെന്ന് തോന്നിയിട്ടുണ്ടോ? കോകോ എന്ന ആനിമേഷന്‍ ചലച്ചിത്രം കണ്ടാല്‍ അങ്ങനെ തോന്നും. പറച്ചിലിലും ചിത്രീകരണത്തിലും വലിയ പ്രതിസന്ധിയാകുന്ന ഇത് സംഗീത വഴിയിലൂടെ രസകരമായും സാങ്കേതികമായും മികച്ച രീതിയില്‍ അവതരിപ്പിക്കുന്നു ലീ ഉന്‍ക്രിച്ച് എന്ന സംവിധായകന്‍.

വാള്‍ട് ഡിസ്നി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്‍റെ നിര്‍മ്മാണ കമ്പനി പിക്സല്ലാര്‍ ആനിമേഷന്‍ ആണ്. അമേരിക്കയിലെ പതിവ് ഹാലോവാന്‍ ചിത്രങ്ങളുടെ ക്സീഷേ പതിപ്പിന്റെ ഓര്‍മ്മയില്‍ അത്ര ആകര്‍ഷണീയമായ ഒരു പ്രമേയം അല്ല കോകോ. പലപ്പോഴായി പറഞ്ഞ പ്രമേയമാണ് മരിച്ചവരുടെ ദിനത്തിലെ കഥ. എന്നാല്‍ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രസകരമായ കഥനരീതി മെക്സിക്കയിലെ ആത്മക്കളുടെ ദിവസം പ്രമേയമാക്കി ചിത്രം പറയുന്നു. പ്രേക്ഷകനില്‍ കൗതുകമുണര്‍ത്തുന്ന ചില കാഴ്‍ചകള്‍ക്ക് ഒപ്പം തന്നെ മികച്ച സംഗീതവുമുണ്ട്. ദേശ, സംസ്‍കാരിക അതിര്‍ത്തികള്‍ മറികടക്കുന്ന രീതിയിലേക്ക് ചിത്രം വളരുന്നു.

മെക്സിക്കോയിലെ ഒരു ഷൂ നിര്‍മ്മാണ കുടുംബത്തിലെ, സംഗീതതാരമായി മാറുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് മിഖേല്‍. സംഗീതതാരമായ മുതുമുത്തച്ഛന്‍ കുടുംബത്തെ നോക്കാതെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബം ഉപേക്ഷിച്ച് പോയതിനാല്‍ തലമുറകളായി സംഗീതത്തെ വെറുക്കുന്ന, പടിക്ക് പുറത്ത് നിര്‍ത്തുന്നവരാണ് മിഖേലിന്റെ കുടുംബം. സംഗീതത്തിനായി വീട് വിട്ടിറങ്ങിയ മുതുമുത്തച്ഛന്റെ ചിത്രം പോലും വീട്ടില്‍ വയ്‍ക്കാന്‍ അവര്‍ ഇഷ്‍ടപ്പെടുന്നില്ല.

എന്നാല്‍ ഏണസ്റ്റോ ഡി ലൈ ക്രൂസ് എന്ന 1942 ല്‍ അന്തരിച്ച സംഗീതഞ്ജനെ സ്വന്തം ഗുരുവായിക്കണ്ട് രഹസ്യമായി സംഗീതം പഠിക്കുന്നുണ്ട് മിഖേല്‍. അങ്ങനെയിരിക്കെ ആത്മാക്കളുടെ ദിനം വരുന്നു. അപ്രതീക്ഷിതമായി അന്ന് സംഗീതത്തിനായി വീട് വിട്ടിറങ്ങിയ മുതുമുത്തച്ഛന്‍  സംഗീത വിസ്മയമായ ഏണസ്റ്റോ ഡി ലൈ ക്രൂസ് ആണെന്ന് മിഖേല്‍ മനസിലാക്കുന്നു. വീട്ടില്‍ നിന്ന് തന്റെ പാരമ്പര്യം കണ്ടെത്തി, ഷൂ പണിക്കാരനാകാനുള്ള നിയോഗം കുടഞ്ഞെറിഞ്ഞ് ഇറങ്ങിതിരിക്കുന്ന മിഖേലിന്റെ യാത്ര അവസാനിക്കുന്നത് പരലോകത്താണ്. അവിടെ തന്റെ ആരാധനാപാത്രമായ ഏണസ്റ്റോ ഡി ലൈ ക്രൂസിനെ കണ്ടെത്തുന്ന മിഖേലിന്, അതിനേക്കാള്‍ വലിയ ട്വിസ്റ്റുകള്‍ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവന് വീണ്ടും യഥാര്‍ത്ഥ ലോകത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കുമോ?, അവന് സംഗീത ജീവിതം തുടരനാകുമോ? ഇങ്ങനെ നീങ്ങുന്നു കഥ.

പക്ഷെ ആരെയും കൊതിപ്പിക്കുന്ന ദൃശ്യ വിസ്‍യമയമാണ് കോകോ എന്നതില്‍ ഒരു സംശയവും ഇല്ല. മനോഹരമായ ഗാനങ്ങളും ഉണ്ട്. പിക്സല്ലാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് കോകോ. കോകോയിലെ മനോഹരമായ ഒരു ഗാനമുണ്ട്- റിമംമ്പര്‍ മീ.. അതുതന്നെയാണ് ഈ ചിത്രത്തെക്കുറിച്ചും പറയാനുള്ളത്..റിമംമ്പര്‍ ദിസ് ഏറ്റെര്‍ണീലീ.!

click me!