
ആലുവ: അച്ഛന്റെ ശ്രാദ്ധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച രണ്ട് മണിക്കൂര്‍ താല്‍ക്കാലിക ജാമ്യത്തിന് ശേഷം നടന്‍ ദിലീപ് വീണ്ടും ജയിലില്‍. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനാ കുറ്റത്തിന് റിമാന്റില്‍ കഴിയുന്ന ദിലീപിനെ രാവിലെ എട്ട് മണിയോടെയാണ് ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയത്. തുടര്‍ന്ന് 8.15 ഓടെ വീട്ടിലെത്തിച്ചു.
ആരാധകരുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ച് വന്‍ പൊലീസ് സന്നാഹമാണ് ദിലീപിനെ അനുഗമിച്ചത്. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വീടിന് സമീപത്ത് എത്തിച്ച ശേഷം ദിലീപിനെയും കൊണ്ടുവന്ന വാഹനം മാത്രമാണ് വീടിന്റെ കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്. ജയിലിന് പുറത്തോ വഴിയിലോ വീടിന് സമീപത്തോ ആരാധകരുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. പൊലീസിന്റെ നിരീക്ഷണത്തിലാണ് ദിലീപ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്, കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, ചെലവ് സ്വയം വഹിക്കണം തുടങ്ങിയ നിബന്ധനകളോടെയാണ് ദിലീപിന് കോടതി പ്രത്യേക അനുമതി നല്‍കിയിരുന്നത്. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കിയത്. ദിലീപന്റെ സഹോദരന്‍, അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി തുടങ്ങിയ ബന്ധുക്കളെല്ലാം തന്നെ വീട്ടിലുണ്ടിയിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയക്കിയ ശേഷം വീട്ടില്‍ നിന്ന് ദിലീപ് ഭക്ഷണം കഴിച്ചു.
9.35ഓടെ ദിലീപിനെ തിരികെ കൊണ്ടുപോകാനായി വീട്ടില്‍ നിന്ന് വാഹനത്തില്‍ കയറ്റി. 9.50ഓടെ ആലുവ ജയിലിന് മുന്നില്‍ എത്തിച്ച ശേഷം ഉടന്‍ തന്നെ അകത്ത് കയറ്റി. താല്‍ക്കാലിക അനുമതി പ്രകാരം പുറത്തിറങ്ങിയെങ്കിലും യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാത്തതിനാല്‍ ഇത് ചൂണ്ടിക്കാട്ടി ഇനിയും ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുമെന്നും തന്നെ പുറത്തിറക്കിയാല്‍ മറ്റ് പ്രശ്നങ്ങളുണ്ടാകില്ലെന്നും ഇന്നത്തെ സംഭവങ്ങള്‍ മുന്‍നിര്‍ത്തി വാദിക്കാനാവും ദിലീപ് ശ്രമിക്കുക.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ